Wednesday, July 20, 2011

സര്‍വ്വകലാശാല- വിപ്ലവ കാണ്ഡം - വീട്ടിലെ ചില ദാര്‍ശനിക വിഷയങ്ങള്‍

"എവിടാരുന്നെടാ ഇത്രയും നേരം? രാത്രി പത്തു മണി കഴിഞ്ഞു നിന്നേം കാത്തിരിക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. എനിക്ക് രാവിലെ ഡ്യൂട്ടിക്ക് പോകേണ്ടതാണ് എന്ന് അറിഞ്ഞൂടെ? " അമ്മേടെ ചോദ്യം കേട്ട്  എനിക്കെന്റെ സര്‍വ്വാംഗം ചൊറിഞ്ഞു വന്നു. മാനവ കുലത്തിന്റെ സര്‍വ്വ പ്രശ്നങ്ങളുടെയും മര്‍മ്മം  മനസ്സിലാക്കാനുള്ള ക്രാഷ് കോഴ്സ് കഴിഞ്ഞു വരുന്ന വഴിക്കാ...അമ്മേടെ രാവിലത്തെ ഡ്യൂട്ടി. സഖാവ് മഹേന്ദ്രന്‍ പറഞ്ഞത് നേരാ. കുടുംബം ഒരു വൃത്തി  കെട്ട establishment  തന്നെയാ. യുവജന  നേതാവും  പ്രാദേശിക  ബുദ്ധി  ജീവിയുമായ അങ്ങേരും ഇത്തരം പ്രശ്നങ്ങള്‍ വീട്ടില്‍ നിന്നും  അഭിമുഖീകരിക്കുന്നുന്റാകം. മനുജ കുലത്തിന്റെ നന്മക്കു വേണ്ടി, അസമത്വങ്ങള്‍  ഇല്ലാത്ത ലോകത്തിനു വേണ്ടി അമ്മയുടെ മകന്‍  പൊരുതാനുറച്ചു  മുന്നോട്ടു  പോകാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷ വര്‍ത്തമാനം വീട്ടുകാരെ അറിയിക്കാന്‍ വന്ന എന്നോട് അമ്മ ഇത്തരം  സില്ലി  ചോദ്യങ്ങള്‍ ചോദിച്ചത് എനിക്ക് തീരെ ഇഷ്ടപെട്ടില്ല.

രാവിലെ അമ്മ കഷ്ടപ്പെട്ട് പോയി ജോലി ചെയ്തിട്ടെന്തിനാ? ഇന്ന് വരെ അമ്മ ഒരു സമരത്തില്‍ പങ്കെടുത്തിട്ടുണ്ടോ? വര്‍ഗ്ഗ സ്നേഹം എന്നത് അമ്മക്ക് തൊട്ടു തീണ്ടിയിട്ടുണ്ടോ?
പട്ടിണിയാണ് പരിവട്ടമാണ് എന്ന് പറഞ്ഞു പണ്ടു നഴ്സിംഗ് പഠിക്കാന്‍ പോകുന്നതിനു പകരം അമ്മ എന്ത് കൊണ്ടു സ്ഥിതി സമത്വത്തിനു വേണ്ടിയുള്ള  പോരാട്ടത്തിലേക്ക് എടുത്തു ചാടിയില്ല? അമ്മയാണത്രെ  അമ്മ...

അമ്മയുടെ ചോദ്യത്തിന് ഉത്തരം പറയാത്തത് കൊണ്ടാകും ഞാന്‍ പെട്ടന്ന് പൊട്ടനായി പോയി എന്ന് അച്ഛന്‍ കരുതിയത്‌. അദ്ദേഹം അതെ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. 'എവിടെ  പോയിരുന്നു എന്ന്?' ലോകം എമ്പാടും വര്‍ഗ്ഗ സമര കാഹളം മുഴങ്ങുന്ന വേളയില്‍ കുടുംബ കാര്യവും നോക്കി വീട്ടിലിരിക്കുന്ന ആ മനുഷ്യനോടു എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. അല്ലെങ്കിലും അച്ഛന്‍ പണ്ടെ establishment ന്റെ ആളാണല്ലോ?  എയര്‍ ഫോര്‍സില്‍ നിന്നും വിരമിച്ചിട്ടും തീര്‍ന്നില്ല അടിച്ചമര്‍ത്തല്‍  ഉദ്യമങ്ങളുടെ  ഭാഗമാകാനുള്ള അച്ഛന്റെ ആ ത്വര...ഒരു സായുധ വിപ്ലവം നടന്നാല്‍...എന്റെ അച്ഛന്‍ അതിന്റെ എതിര്‍ പക്ഷത്തായാല്‍? എന്നിലെ പിഞ്ചു വിപ്ലവകാരിയുടെ മനസ്സ് പിടഞ്ഞു..

ഇറാക്കിനെ ആക്രമിക്കുന്ന അമേരിക്കക്ക് മോറല്‍ സപ്പോര്‍ട്ട് കൊടുക്കുന്ന സൌദിയെ പോലെ എന്റെ അനുജന്‍ അപ്പനെയും അമ്മയെയും നോക്കി ഡൈനിങ്ങ്‌ ടേബിളില്‍ ഇരുപ്പുണ്ടായിരുന്നു. കുടികിടപ്പുകാരന്റെ കൊങ്ങക്ക്‌ പിടിച്ചു അലറുന്ന ഒരു ജന്മിയെ പോലെ അവന്‍  യാതൊരു ദാക്ഷണ്യവും ഇല്ലാതെ ഒരു കോഴിക്കാല്‍  കടിച്ചു  ചവച്ചു കൊണ്ടു കൌതുക പൂര്‍വ്വം ഞങ്ങളെ നോക്കികൊണ്ടിരുന്നു. മുതലാളിത്ത ഭീകരതയെ പറ്റി യാതൊരു ടെന്ഷനുമില്ലാതെ ഫുഡും അടിച്ചിരിക്കുന്ന അവനെ ഞാന്‍ അപ്പോഴേ മുദ്ര കുത്തി 'വര്‍ഗ വഞ്ചകന്‍'. വര്‍ഗ്ഗ  വഞ്ചകന്‍മാരെ പല്ലും നഖവും ഉപയോഗിച്ച് ആക്രമിക്കണം എന്നാണു ഞാന്‍ ഇന്ന് പഠിച്ചത്. പക്ഷെ നാളെ എനിക്ക് അവന്റെ ബൈക്ക് വേണം എന്നുള്ളത് കൊണ്ടും, അവനു എന്നെക്കാള്‍  ആരോഗ്യം ഉള്ളത് കൊണ്ടും താത്വികമായി അവലോകനം ചെയ്തു ഞാന്‍ എന്റെ  അനുജനെ വര്‍ഗ്ഗ വഞ്ചകന്‍ എന്നതില്‍  നിന്നും ഒരു പെറ്റി ബൂര്‍ഷ്വാ ആക്കി മാറ്റി. സിമ്പിള് ...


എന്റെ മറുപടി പ്രതീക്ഷിച്ചു കൊണ്ടു വെയിറ്റ് ചെയ്ത വീട്ടുകാരോട് ഞാന്‍ പതിഞ്ഞ ശബ്ദത്തില്‍ താടിയും തടവികൊണ്ട്‌ ചോദിച്ചു "വൈരുദ്ധ്യാധിഷ്ടിത ഭൌതിക വാദം എന്താണ് എന്ന് അറിയാമോ?" വൈകുന്നേരത്ത് വെള്ള കപ്പേം പുഴുങ്ങി കാന്താരീം ഉടച്ചു തിന്നു ജീവിച്ച എന്റെ അപ്പനും അമ്മേം എന്റെ ചോദ്യം കേട്ട് ഞെട്ടി. അവര്‍ അന്ന് വരെ കേട്ടതില്‍ ഏറ്റവും കടുപ്പം കൂടിയ പദം ഗീവറുഗീസ് പുണ്യവാളന്‍ എന്നോ മറ്റോ ആയിരുന്നു. ഞാന്‍ വീട്ടിലേക്കു വിളിച്ചു കൊണ്ടു വന്ന ദാര്‍ശനിക ഭൂതം എന്റെ  അച്ഛനെയും അമ്മയെയും കണ്ണുരുട്ടി കാണിച്ചു. പക്ഷെ കയ്യില്‍ ഇരുന്ന ചപ്പാത്തി പരത്തുന്ന കുരിശു കാണിച്ചു കൊണ്ടു അമ്മ പറഞ്ഞു " വേണേല്‍ വല്ലോം കഴിച്ചേച്ചു കിടന്നുറങ്ങെടാ...പാതിരാത്രിക്ക്‌ അവന്റെ ഒരു സൂക്കേട്‌"..

അമ്മയുടെ മറുപടി കേട്ട് എന്റെ ഉള്ളിലെ വിപ്ലവ വ്യാളി തീയും തുപ്പി പുറത്തേക്കു ചാടിയിറങ്ങാന്‍ വീണ്ടും ശ്രമിച്ചു. പക്ഷെ ഡൈനിങ്ങ്‌  ടേബിളില്‍  ഇരിക്കുന്ന  ചപ്പാത്തിയും ചിക്കനും ഇനിയുള്ള സംസാരം ഭക്ഷണത്തിന് ശേഷം മതി എന്ന് എന്നോട് അഭ്യര്തിക്കുന്നത് പോലെ തോന്നി. മാത്രവുമല്ല ഞാന്‍ ചെല്ലാന്‍ വൈകിയാല്‍ പെറ്റി ബൂര്‍ഷ്വാ  എനിക്ക് വേണ്ടി വര്‍ഗ്ഗ ബോധമില്ലാത്ത എന്റെ അമ്മ മാറ്റി  വെച്ചിരിക്കുന്ന കോഴിക്കാലുകളെ ആക്രമിക്കും. പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല കയ്യും കഴുകി വന്നിരുന്നു.  പുട്ടടിച്ചാലല്ലേ  പോരാടാനുള്ള  ആരോഗ്യമുണ്ടാകൂ.

അന്ന വിചാരം മുന്ന വിചാരം..വിപ്ലവ വിചാരം സമയം പോലെ

Monday, July 18, 2011

സര്‍വ്വകലാശാല- ക്യൂബ കാണ്ഡം - കൊജ്നാണ തത്വസംഹിത- സാബു അബു, കൊബു

വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസമില്ലാത്ത, ജാതി മത ഭേദമില്ലാത്ത,  ആണ്‍  പെണ്‍ ചേരി തിരിവില്ലാത്ത,   പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഉള്ള തരം തിരിവില്ലാത്ത ഒരു  ലോകം. ഇതാണ് ക്യൂബയുടെ ലക്‌ഷ്യം എന്ന് ഞങ്ങള്‍ ആരോടും ഇന്ന് വരെ പറഞ്ഞിട്ടില്ല. കാര്യം ഞങള്‍ ബുദ്ധി ജീവികള്‍ ആണെങ്കിലും ഇത്തരം മണ്ടത്തരങ്ങള്‍ ഞങ്ങള്‍ പറയാറില്ല. ഈ ലോകത്ത് എന്ത് വാഴക്ക സംഭവിച്ചാലും ശരി മാലോകരെല്ലാം ഞങ്ങളെ ബഹുമാനിക്കണം, ഞങ്ങള്‍ പറയുന്നത്  അംഗീകരിക്കണം , ഞങ്ങള്‍ക്ക് പൊറോട്ടേം മുട്ടേം മേടിച്ചു തരണം.

ബുദ്ധി ജീവികളുടെ പിറവിയും നിലനില്പും പോലും സമൂഹത്തില്‍ നിലനില്കുന്ന അസമത്വങ്ങളുടെ  ആധിക്യത്തെ ആധാരപ്പെടുത്തിയാണ്. വര്‍ഗ്ഗ വിശകലനം സാധ്യമാകുന്നത് തന്നെ വര്‍ഗ്ഗങ്ങളായി  സമൂഹത്തെ തരം തിരിക്കാന്‍ പറ്റുന്നത് കൊണ്ടാണല്ലോ. ക്യൂബയുടെ വര്‍ഗ്ഗ വിശകലന സംഹിതയുടെ ആധാര ശില കഴിവില്ലാത്തവന് അതുള്ളവനോട് തോന്നുന്ന   അനിര്‍വചനീയമായ  ഉതുങ്ങശ്രുഗത്വത്തെ   അടിസ്ഥാനപ്പെടുത്തിയുള്ള ഒന്നാണ്.  മന്വന്തര കാലം മുതല്‍ക്കേ നിലനില്‍ക്കുന്ന ആ അമൂര്‍ത്ത  ഭാവത്തെ കുശുമ്പ്  എന്ന് നാട്ടു ഭാഷയില്‍ പറയാറുണ്ട്.

ക്യൂബന്‍  മാനിഫെസ്റോ അഥവാ കൊജ്നാണ  തത്വസംഹിത  ബുദ്ധി ജീവികളെ മൂന്നായി തരം തിരിച്ചിരിക്കുന്നു - സാബു, അബു, കൊബു.

സാബു എന്നാല്‍  സാഹചര്യം കൊണ്ടു ബുദ്ധി ജീവി ആയവന്‍. അതായത് പഠിക്കാന്‍ വയ്യ , കാമ്പസില്‍ ഫേമസ് ആകാന്‍ വേറെ  ഒരു  നിവൃത്തിയുമില്ല  എന്നൊക്കെയുള്ള  ജെനുവിന്‍  കാരണങ്ങള്‍ കൊണ്ടു ബുദ്ധി ജീവി ആയവന്‍. അതാണ്‌ ബുദ്ധി ജീവികളുടെ evolution ലെ ആദ്യ സ്റ്റേജ്.സാബുക്കള്‍ ലൈബ്രറികളില്‍ ഉള്ള റെഫെറന്‍സ്  പുസ്തകങ്ങളും  ഒരു മനുഷ്യനും വായിച്ചിട്ടില്ലാത്ത പൊടി പിടിച്ച  മറ്റു പുസ്തകങ്ങളും  തിന്നു  തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ   രാവിലെ   ഹോസ്റ്റലില്‍ നിന്നും പേ പിടിച്ച പോലെ  ഇറങ്ങി നടക്കും. വൈകുന്നേരം ആകുമ്പോഴേക്കു രാസായുധം കണ്ടു പിടിക്കാന്‍ ഇറാക്കില്‍ പോയ ബുഷിനെ പോലെ (ഉത്തരാധുനിക രീതിയില്‍ പറഞ്ഞാല്‍ പട്ടി ചന്തക്കു പോയ പോലെ) തിരിച്ചു വരും.
വായിച്ചാല്‍ വല്ലോം  മാനസ്സിലാകന്റെ? പക്ഷെ ഈ പട്ടികള്‍ വൈകുന്നേരം തിരിച്ചു വരുമ്പോള്‍ ഒരു ടിപ്പര്‍ ലോറിയില്‍ പോലും കൊള്ളാത്ത അത്രയും   പുസ്തകങ്ങളുമായിട്ടു  ആയിരിക്കും  വരിക. കുളിച്ചില്ലെങ്കിലെന്താ ജോക്കി  പുരപ്പുറത്തു  തന്നെ കിടക്കട്ടെ...

ഒന്ന് രണ്ടു മാസം കഴിയുമ്പോള്‍ സാബുക്കള്‍ക്ക് കാര്യം മനസ്സിലാകും. രക്ഷയില്ല... ഇതൊന്നും വായിച്ചു മനസ്സിലാക്കാന്‍ നമ്മളെ കൊണ്ടു പറ്റില്ലാ...പക്ഷെ ആരോടെങ്കിലും പറയാന്‍ പറ്റുമോ? ഇത്തരം പുസ്തകങ്ങള്‍ എഴുതിയവന്മാരുടെ തന്തക്കു വിളിക്കുക, ഇത് വായിച്ചു മനസ്സിലായി എന്ന് പറഞ്ഞു നടക്കുന്നവന്മാരെല്ലാം മുടിഞ്ഞു  വരട്ട ചൊറി  പിടിച്ചു പോകട്ടെ എന്ന് പ്രാകുക, ഇത് പബ്ലിഷ് ചെയ്ത  കമ്പനികള്‍ക്കെതിരെ  കൂടോത്രം  ചെയ്യുക എന്നുള്ള  അവസ്ഥയിലേക്ക്  കാര്യങ്ങള്‍  നീങ്ങും. പക്ഷെ  വൈകുന്നേരങ്ങളില്‍   അബുദ്ധിജീവികള്‍ പഠിക്കുകയും, പന്ത് കളിക്കുകയും പഞ്ചാര അടിക്കുകയും ചെയ്യുമ്പോള്‍ പാവം സാബുക്കള്‍ എന്ത് ചെയ്യും. ജീവിതത്തിന്റെ നിരര്‍ത്ഥകഥയെ  ഓര്‍ത്തു  നെടുവീര്‍പ്പുമിട്ട് വീണ്ടും  ഇവന്മാര്‍  പേ പിടിച്ച പോലെ നടക്കും.



ഇങ്ങനെ നടക്കുന്നവന്മാരെ ക്യൂബയുടെ ടാലെന്റ്റ്‌ മാനേജ്‌മന്റ്‌ ടീം കണ്ടു പിടിക്കും.ആദ്യ കാലങ്ങളില്‍ ഇത് ഞാനും നൃപന്‍ ദാസുമാണ് ചെയ്തിരുന്നത്. അനുയായികള്‍ വേണ്ടേ? ബുദ്ധി ജീവി  ആകാന്‍  പറ്റിയില്ലല്ലോ  പറ്റിയില്ലല്ലോ എന്നുള്ള വിഷമത്തില്‍ വയറ്റില്‍  നിന്നും  പോകാതെ ബുദ്ധി മുട്ടുന്ന സാബുക്കളെ ഞങ്ങള്‍ മൊത്തമായി അങ്ങ് ഏറ്റെടുക്കും. കുശുമ്പും, കുന്നായ്മയും, കൊസ്രകൊളിത്തരവും സമാസമം ചേര്‍ത്തുള്ള  ബൌധീക  കഷായം  ഞങ്ങള്‍ അവന്മാര്‍ക്ക് കൊടുക്കും. അതോടെ എല്ലാം ഓക്കേ. പിന്നെ  ബൌധീക  വയര്‍  ഇളക്കതിന്റെ നാളുകളാണ്. ബൌധീക വിരേചനം അനുസ്യൂതം നടക്കും.



ബൌധീക കഷായം കുടിച്ചു കഴിഞ്ഞാല്‍ സാബുവില്‍ നിന്നും അബുവിലെക്കുള്ള  യാത്ര ആരംഭിക്കുകയായി. ആദ്യ ഖട്ടത്തില്‍ ലോകത്തോടും, ലോകത്തില്ലതതിനോടും  പുജ്ഞം  എന്ന  സനാതന  ഭാവം  ഉടലെടുക്കും. അതിനു ശേഷം സൂര്യനാണോടാ പട്ടീ ചന്ദ്രന്‍,  നീയാണോടാ  ഞാന്‍ എന്നൊക്കെയുള്ള കാര്യങ്ങള്‍ ഒറ്റക്കിരുന്നു ചര്‍ച്ച ചെയ്യും. അവസാന ഖട്ടത്തില്‍ നാറാണത്തുഭ്രാന്തന്‍  കല്ലുരുട്ടി  കൊണ്ടു പോയപ്പോള്‍  എന്നെ വിളിച്ചില്ലല്ലോ  എന്നോര്‍ത്ത്  പൊട്ടി പൊട്ടി കരയും. കരച്ചിലിന്റെ അവസാനം അബുരാത്ര കര്മ്മതിനുള്ള  പൂജ   സാമഗ്രികളുടെ ചീട്ടു ഞങ്ങള്‍  ഏല്പിക്കും.വൈകുന്നേരം സര്‍വ്വകലാശാലയുടെ  തൊട്ടടുത്തുള്ള ചാന്ദ്നി പാര്‍ക്ക്‌ എന്ന യാഗ ഭൂമിയില്‍ എന്റെയും ന്രിപന്റെയും,  ചിമ്പുവിന്റെയും മുഖ്യ കാര്‍മികത്വത്തില്‍ ഇന്നലെ വരെ വെറും സാബുക്കള്‍ ആയിരുന്ന ആ പാവങ്ങള്ക്ക് അബു  അഥവാ അന്യായ ബുദ്ധി ജീവി എന്ന  പട്ടം   ഞങ്ങള്‍  സമ്മാനിക്കും.

അബുവിന് ശേഷമുള്ള ബുദ്ധി ജീവി തലത്തിലേക്ക് നീണ്ട കാലത്തെ തപസ്യ  ഉണ്ടെങ്കിലെ എത്തി പെടാന്‍ പറ്റൂ.   കൊബു   അഥവാ കൊടും ബുദ്ധി ജീവി എന്ന  ഈ പട്ടം  അലങ്കരിക്കുന്ന ആളുകള്‍ ഈ ലോകത്തില്‍ ആകെ അഞ്ചു  പേരെ  ഉള്ളൂ.  രണ്ടു പേര് ഞാനും നൃപന്‍ ദാസുമാണ് എന്ന് പ്രത്യേകം പറയണ്ടല്ലോ. ബാക്കിയുള്ളവരെ സൌകര്യം പോലെ പരിചയപ്പെടുത്താം.

മറ്റുള്ളവരെ വെല്‍ഡ് ചെയ്തും, വ്യാവസായിക അടിസ്ഥാനത്തില്‍  അബദ്ധം വിളമ്പിയും   ജീവിക്കുന്നവര്‍ ആണ് ബുദ്ധി ജീവികള്‍ എന്ന്  ചില  പിതൃശൂന്യര്‍ പറയാറുണ്ട.   ഞങ്ങള്‍  അത്  മൈന്‍ഡ് ചെയ്യാറില്ല.
                                                                                                                                                                                   
എന്ത് പറഞ്ഞാലും കോഴി കര്‍ഷകരുടെയും പൊറോട്ട  അടിക്കുന്നവരുടെയം പ്രശ്നങ്ങള്‍ ... ബുദ്ധി  ജീവികളുടെ മാത്രം ഉത്തരവാദിത്തം ആണല്ലോ         .