Wednesday, July 20, 2011

സര്‍വ്വകലാശാല- വിപ്ലവ കാണ്ഡം - വീട്ടിലെ ചില ദാര്‍ശനിക വിഷയങ്ങള്‍

"എവിടാരുന്നെടാ ഇത്രയും നേരം? രാത്രി പത്തു മണി കഴിഞ്ഞു നിന്നേം കാത്തിരിക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. എനിക്ക് രാവിലെ ഡ്യൂട്ടിക്ക് പോകേണ്ടതാണ് എന്ന് അറിഞ്ഞൂടെ? " അമ്മേടെ ചോദ്യം കേട്ട്  എനിക്കെന്റെ സര്‍വ്വാംഗം ചൊറിഞ്ഞു വന്നു. മാനവ കുലത്തിന്റെ സര്‍വ്വ പ്രശ്നങ്ങളുടെയും മര്‍മ്മം  മനസ്സിലാക്കാനുള്ള ക്രാഷ് കോഴ്സ് കഴിഞ്ഞു വരുന്ന വഴിക്കാ...അമ്മേടെ രാവിലത്തെ ഡ്യൂട്ടി. സഖാവ് മഹേന്ദ്രന്‍ പറഞ്ഞത് നേരാ. കുടുംബം ഒരു വൃത്തി  കെട്ട establishment  തന്നെയാ. യുവജന  നേതാവും  പ്രാദേശിക  ബുദ്ധി  ജീവിയുമായ അങ്ങേരും ഇത്തരം പ്രശ്നങ്ങള്‍ വീട്ടില്‍ നിന്നും  അഭിമുഖീകരിക്കുന്നുന്റാകം. മനുജ കുലത്തിന്റെ നന്മക്കു വേണ്ടി, അസമത്വങ്ങള്‍  ഇല്ലാത്ത ലോകത്തിനു വേണ്ടി അമ്മയുടെ മകന്‍  പൊരുതാനുറച്ചു  മുന്നോട്ടു  പോകാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷ വര്‍ത്തമാനം വീട്ടുകാരെ അറിയിക്കാന്‍ വന്ന എന്നോട് അമ്മ ഇത്തരം  സില്ലി  ചോദ്യങ്ങള്‍ ചോദിച്ചത് എനിക്ക് തീരെ ഇഷ്ടപെട്ടില്ല.

രാവിലെ അമ്മ കഷ്ടപ്പെട്ട് പോയി ജോലി ചെയ്തിട്ടെന്തിനാ? ഇന്ന് വരെ അമ്മ ഒരു സമരത്തില്‍ പങ്കെടുത്തിട്ടുണ്ടോ? വര്‍ഗ്ഗ സ്നേഹം എന്നത് അമ്മക്ക് തൊട്ടു തീണ്ടിയിട്ടുണ്ടോ?
പട്ടിണിയാണ് പരിവട്ടമാണ് എന്ന് പറഞ്ഞു പണ്ടു നഴ്സിംഗ് പഠിക്കാന്‍ പോകുന്നതിനു പകരം അമ്മ എന്ത് കൊണ്ടു സ്ഥിതി സമത്വത്തിനു വേണ്ടിയുള്ള  പോരാട്ടത്തിലേക്ക് എടുത്തു ചാടിയില്ല? അമ്മയാണത്രെ  അമ്മ...

അമ്മയുടെ ചോദ്യത്തിന് ഉത്തരം പറയാത്തത് കൊണ്ടാകും ഞാന്‍ പെട്ടന്ന് പൊട്ടനായി പോയി എന്ന് അച്ഛന്‍ കരുതിയത്‌. അദ്ദേഹം അതെ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. 'എവിടെ  പോയിരുന്നു എന്ന്?' ലോകം എമ്പാടും വര്‍ഗ്ഗ സമര കാഹളം മുഴങ്ങുന്ന വേളയില്‍ കുടുംബ കാര്യവും നോക്കി വീട്ടിലിരിക്കുന്ന ആ മനുഷ്യനോടു എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. അല്ലെങ്കിലും അച്ഛന്‍ പണ്ടെ establishment ന്റെ ആളാണല്ലോ?  എയര്‍ ഫോര്‍സില്‍ നിന്നും വിരമിച്ചിട്ടും തീര്‍ന്നില്ല അടിച്ചമര്‍ത്തല്‍  ഉദ്യമങ്ങളുടെ  ഭാഗമാകാനുള്ള അച്ഛന്റെ ആ ത്വര...ഒരു സായുധ വിപ്ലവം നടന്നാല്‍...എന്റെ അച്ഛന്‍ അതിന്റെ എതിര്‍ പക്ഷത്തായാല്‍? എന്നിലെ പിഞ്ചു വിപ്ലവകാരിയുടെ മനസ്സ് പിടഞ്ഞു..

ഇറാക്കിനെ ആക്രമിക്കുന്ന അമേരിക്കക്ക് മോറല്‍ സപ്പോര്‍ട്ട് കൊടുക്കുന്ന സൌദിയെ പോലെ എന്റെ അനുജന്‍ അപ്പനെയും അമ്മയെയും നോക്കി ഡൈനിങ്ങ്‌ ടേബിളില്‍ ഇരുപ്പുണ്ടായിരുന്നു. കുടികിടപ്പുകാരന്റെ കൊങ്ങക്ക്‌ പിടിച്ചു അലറുന്ന ഒരു ജന്മിയെ പോലെ അവന്‍  യാതൊരു ദാക്ഷണ്യവും ഇല്ലാതെ ഒരു കോഴിക്കാല്‍  കടിച്ചു  ചവച്ചു കൊണ്ടു കൌതുക പൂര്‍വ്വം ഞങ്ങളെ നോക്കികൊണ്ടിരുന്നു. മുതലാളിത്ത ഭീകരതയെ പറ്റി യാതൊരു ടെന്ഷനുമില്ലാതെ ഫുഡും അടിച്ചിരിക്കുന്ന അവനെ ഞാന്‍ അപ്പോഴേ മുദ്ര കുത്തി 'വര്‍ഗ വഞ്ചകന്‍'. വര്‍ഗ്ഗ  വഞ്ചകന്‍മാരെ പല്ലും നഖവും ഉപയോഗിച്ച് ആക്രമിക്കണം എന്നാണു ഞാന്‍ ഇന്ന് പഠിച്ചത്. പക്ഷെ നാളെ എനിക്ക് അവന്റെ ബൈക്ക് വേണം എന്നുള്ളത് കൊണ്ടും, അവനു എന്നെക്കാള്‍  ആരോഗ്യം ഉള്ളത് കൊണ്ടും താത്വികമായി അവലോകനം ചെയ്തു ഞാന്‍ എന്റെ  അനുജനെ വര്‍ഗ്ഗ വഞ്ചകന്‍ എന്നതില്‍  നിന്നും ഒരു പെറ്റി ബൂര്‍ഷ്വാ ആക്കി മാറ്റി. സിമ്പിള് ...


എന്റെ മറുപടി പ്രതീക്ഷിച്ചു കൊണ്ടു വെയിറ്റ് ചെയ്ത വീട്ടുകാരോട് ഞാന്‍ പതിഞ്ഞ ശബ്ദത്തില്‍ താടിയും തടവികൊണ്ട്‌ ചോദിച്ചു "വൈരുദ്ധ്യാധിഷ്ടിത ഭൌതിക വാദം എന്താണ് എന്ന് അറിയാമോ?" വൈകുന്നേരത്ത് വെള്ള കപ്പേം പുഴുങ്ങി കാന്താരീം ഉടച്ചു തിന്നു ജീവിച്ച എന്റെ അപ്പനും അമ്മേം എന്റെ ചോദ്യം കേട്ട് ഞെട്ടി. അവര്‍ അന്ന് വരെ കേട്ടതില്‍ ഏറ്റവും കടുപ്പം കൂടിയ പദം ഗീവറുഗീസ് പുണ്യവാളന്‍ എന്നോ മറ്റോ ആയിരുന്നു. ഞാന്‍ വീട്ടിലേക്കു വിളിച്ചു കൊണ്ടു വന്ന ദാര്‍ശനിക ഭൂതം എന്റെ  അച്ഛനെയും അമ്മയെയും കണ്ണുരുട്ടി കാണിച്ചു. പക്ഷെ കയ്യില്‍ ഇരുന്ന ചപ്പാത്തി പരത്തുന്ന കുരിശു കാണിച്ചു കൊണ്ടു അമ്മ പറഞ്ഞു " വേണേല്‍ വല്ലോം കഴിച്ചേച്ചു കിടന്നുറങ്ങെടാ...പാതിരാത്രിക്ക്‌ അവന്റെ ഒരു സൂക്കേട്‌"..

അമ്മയുടെ മറുപടി കേട്ട് എന്റെ ഉള്ളിലെ വിപ്ലവ വ്യാളി തീയും തുപ്പി പുറത്തേക്കു ചാടിയിറങ്ങാന്‍ വീണ്ടും ശ്രമിച്ചു. പക്ഷെ ഡൈനിങ്ങ്‌  ടേബിളില്‍  ഇരിക്കുന്ന  ചപ്പാത്തിയും ചിക്കനും ഇനിയുള്ള സംസാരം ഭക്ഷണത്തിന് ശേഷം മതി എന്ന് എന്നോട് അഭ്യര്തിക്കുന്നത് പോലെ തോന്നി. മാത്രവുമല്ല ഞാന്‍ ചെല്ലാന്‍ വൈകിയാല്‍ പെറ്റി ബൂര്‍ഷ്വാ  എനിക്ക് വേണ്ടി വര്‍ഗ്ഗ ബോധമില്ലാത്ത എന്റെ അമ്മ മാറ്റി  വെച്ചിരിക്കുന്ന കോഴിക്കാലുകളെ ആക്രമിക്കും. പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല കയ്യും കഴുകി വന്നിരുന്നു.  പുട്ടടിച്ചാലല്ലേ  പോരാടാനുള്ള  ആരോഗ്യമുണ്ടാകൂ.

അന്ന വിചാരം മുന്ന വിചാരം..വിപ്ലവ വിചാരം സമയം പോലെ

Monday, July 18, 2011

സര്‍വ്വകലാശാല- ക്യൂബ കാണ്ഡം - കൊജ്നാണ തത്വസംഹിത- സാബു അബു, കൊബു

വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസമില്ലാത്ത, ജാതി മത ഭേദമില്ലാത്ത,  ആണ്‍  പെണ്‍ ചേരി തിരിവില്ലാത്ത,   പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഉള്ള തരം തിരിവില്ലാത്ത ഒരു  ലോകം. ഇതാണ് ക്യൂബയുടെ ലക്‌ഷ്യം എന്ന് ഞങ്ങള്‍ ആരോടും ഇന്ന് വരെ പറഞ്ഞിട്ടില്ല. കാര്യം ഞങള്‍ ബുദ്ധി ജീവികള്‍ ആണെങ്കിലും ഇത്തരം മണ്ടത്തരങ്ങള്‍ ഞങ്ങള്‍ പറയാറില്ല. ഈ ലോകത്ത് എന്ത് വാഴക്ക സംഭവിച്ചാലും ശരി മാലോകരെല്ലാം ഞങ്ങളെ ബഹുമാനിക്കണം, ഞങ്ങള്‍ പറയുന്നത്  അംഗീകരിക്കണം , ഞങ്ങള്‍ക്ക് പൊറോട്ടേം മുട്ടേം മേടിച്ചു തരണം.

ബുദ്ധി ജീവികളുടെ പിറവിയും നിലനില്പും പോലും സമൂഹത്തില്‍ നിലനില്കുന്ന അസമത്വങ്ങളുടെ  ആധിക്യത്തെ ആധാരപ്പെടുത്തിയാണ്. വര്‍ഗ്ഗ വിശകലനം സാധ്യമാകുന്നത് തന്നെ വര്‍ഗ്ഗങ്ങളായി  സമൂഹത്തെ തരം തിരിക്കാന്‍ പറ്റുന്നത് കൊണ്ടാണല്ലോ. ക്യൂബയുടെ വര്‍ഗ്ഗ വിശകലന സംഹിതയുടെ ആധാര ശില കഴിവില്ലാത്തവന് അതുള്ളവനോട് തോന്നുന്ന   അനിര്‍വചനീയമായ  ഉതുങ്ങശ്രുഗത്വത്തെ   അടിസ്ഥാനപ്പെടുത്തിയുള്ള ഒന്നാണ്.  മന്വന്തര കാലം മുതല്‍ക്കേ നിലനില്‍ക്കുന്ന ആ അമൂര്‍ത്ത  ഭാവത്തെ കുശുമ്പ്  എന്ന് നാട്ടു ഭാഷയില്‍ പറയാറുണ്ട്.

ക്യൂബന്‍  മാനിഫെസ്റോ അഥവാ കൊജ്നാണ  തത്വസംഹിത  ബുദ്ധി ജീവികളെ മൂന്നായി തരം തിരിച്ചിരിക്കുന്നു - സാബു, അബു, കൊബു.

സാബു എന്നാല്‍  സാഹചര്യം കൊണ്ടു ബുദ്ധി ജീവി ആയവന്‍. അതായത് പഠിക്കാന്‍ വയ്യ , കാമ്പസില്‍ ഫേമസ് ആകാന്‍ വേറെ  ഒരു  നിവൃത്തിയുമില്ല  എന്നൊക്കെയുള്ള  ജെനുവിന്‍  കാരണങ്ങള്‍ കൊണ്ടു ബുദ്ധി ജീവി ആയവന്‍. അതാണ്‌ ബുദ്ധി ജീവികളുടെ evolution ലെ ആദ്യ സ്റ്റേജ്.സാബുക്കള്‍ ലൈബ്രറികളില്‍ ഉള്ള റെഫെറന്‍സ്  പുസ്തകങ്ങളും  ഒരു മനുഷ്യനും വായിച്ചിട്ടില്ലാത്ത പൊടി പിടിച്ച  മറ്റു പുസ്തകങ്ങളും  തിന്നു  തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ   രാവിലെ   ഹോസ്റ്റലില്‍ നിന്നും പേ പിടിച്ച പോലെ  ഇറങ്ങി നടക്കും. വൈകുന്നേരം ആകുമ്പോഴേക്കു രാസായുധം കണ്ടു പിടിക്കാന്‍ ഇറാക്കില്‍ പോയ ബുഷിനെ പോലെ (ഉത്തരാധുനിക രീതിയില്‍ പറഞ്ഞാല്‍ പട്ടി ചന്തക്കു പോയ പോലെ) തിരിച്ചു വരും.
വായിച്ചാല്‍ വല്ലോം  മാനസ്സിലാകന്റെ? പക്ഷെ ഈ പട്ടികള്‍ വൈകുന്നേരം തിരിച്ചു വരുമ്പോള്‍ ഒരു ടിപ്പര്‍ ലോറിയില്‍ പോലും കൊള്ളാത്ത അത്രയും   പുസ്തകങ്ങളുമായിട്ടു  ആയിരിക്കും  വരിക. കുളിച്ചില്ലെങ്കിലെന്താ ജോക്കി  പുരപ്പുറത്തു  തന്നെ കിടക്കട്ടെ...

ഒന്ന് രണ്ടു മാസം കഴിയുമ്പോള്‍ സാബുക്കള്‍ക്ക് കാര്യം മനസ്സിലാകും. രക്ഷയില്ല... ഇതൊന്നും വായിച്ചു മനസ്സിലാക്കാന്‍ നമ്മളെ കൊണ്ടു പറ്റില്ലാ...പക്ഷെ ആരോടെങ്കിലും പറയാന്‍ പറ്റുമോ? ഇത്തരം പുസ്തകങ്ങള്‍ എഴുതിയവന്മാരുടെ തന്തക്കു വിളിക്കുക, ഇത് വായിച്ചു മനസ്സിലായി എന്ന് പറഞ്ഞു നടക്കുന്നവന്മാരെല്ലാം മുടിഞ്ഞു  വരട്ട ചൊറി  പിടിച്ചു പോകട്ടെ എന്ന് പ്രാകുക, ഇത് പബ്ലിഷ് ചെയ്ത  കമ്പനികള്‍ക്കെതിരെ  കൂടോത്രം  ചെയ്യുക എന്നുള്ള  അവസ്ഥയിലേക്ക്  കാര്യങ്ങള്‍  നീങ്ങും. പക്ഷെ  വൈകുന്നേരങ്ങളില്‍   അബുദ്ധിജീവികള്‍ പഠിക്കുകയും, പന്ത് കളിക്കുകയും പഞ്ചാര അടിക്കുകയും ചെയ്യുമ്പോള്‍ പാവം സാബുക്കള്‍ എന്ത് ചെയ്യും. ജീവിതത്തിന്റെ നിരര്‍ത്ഥകഥയെ  ഓര്‍ത്തു  നെടുവീര്‍പ്പുമിട്ട് വീണ്ടും  ഇവന്മാര്‍  പേ പിടിച്ച പോലെ നടക്കും.



ഇങ്ങനെ നടക്കുന്നവന്മാരെ ക്യൂബയുടെ ടാലെന്റ്റ്‌ മാനേജ്‌മന്റ്‌ ടീം കണ്ടു പിടിക്കും.ആദ്യ കാലങ്ങളില്‍ ഇത് ഞാനും നൃപന്‍ ദാസുമാണ് ചെയ്തിരുന്നത്. അനുയായികള്‍ വേണ്ടേ? ബുദ്ധി ജീവി  ആകാന്‍  പറ്റിയില്ലല്ലോ  പറ്റിയില്ലല്ലോ എന്നുള്ള വിഷമത്തില്‍ വയറ്റില്‍  നിന്നും  പോകാതെ ബുദ്ധി മുട്ടുന്ന സാബുക്കളെ ഞങ്ങള്‍ മൊത്തമായി അങ്ങ് ഏറ്റെടുക്കും. കുശുമ്പും, കുന്നായ്മയും, കൊസ്രകൊളിത്തരവും സമാസമം ചേര്‍ത്തുള്ള  ബൌധീക  കഷായം  ഞങ്ങള്‍ അവന്മാര്‍ക്ക് കൊടുക്കും. അതോടെ എല്ലാം ഓക്കേ. പിന്നെ  ബൌധീക  വയര്‍  ഇളക്കതിന്റെ നാളുകളാണ്. ബൌധീക വിരേചനം അനുസ്യൂതം നടക്കും.



ബൌധീക കഷായം കുടിച്ചു കഴിഞ്ഞാല്‍ സാബുവില്‍ നിന്നും അബുവിലെക്കുള്ള  യാത്ര ആരംഭിക്കുകയായി. ആദ്യ ഖട്ടത്തില്‍ ലോകത്തോടും, ലോകത്തില്ലതതിനോടും  പുജ്ഞം  എന്ന  സനാതന  ഭാവം  ഉടലെടുക്കും. അതിനു ശേഷം സൂര്യനാണോടാ പട്ടീ ചന്ദ്രന്‍,  നീയാണോടാ  ഞാന്‍ എന്നൊക്കെയുള്ള കാര്യങ്ങള്‍ ഒറ്റക്കിരുന്നു ചര്‍ച്ച ചെയ്യും. അവസാന ഖട്ടത്തില്‍ നാറാണത്തുഭ്രാന്തന്‍  കല്ലുരുട്ടി  കൊണ്ടു പോയപ്പോള്‍  എന്നെ വിളിച്ചില്ലല്ലോ  എന്നോര്‍ത്ത്  പൊട്ടി പൊട്ടി കരയും. കരച്ചിലിന്റെ അവസാനം അബുരാത്ര കര്മ്മതിനുള്ള  പൂജ   സാമഗ്രികളുടെ ചീട്ടു ഞങ്ങള്‍  ഏല്പിക്കും.വൈകുന്നേരം സര്‍വ്വകലാശാലയുടെ  തൊട്ടടുത്തുള്ള ചാന്ദ്നി പാര്‍ക്ക്‌ എന്ന യാഗ ഭൂമിയില്‍ എന്റെയും ന്രിപന്റെയും,  ചിമ്പുവിന്റെയും മുഖ്യ കാര്‍മികത്വത്തില്‍ ഇന്നലെ വരെ വെറും സാബുക്കള്‍ ആയിരുന്ന ആ പാവങ്ങള്ക്ക് അബു  അഥവാ അന്യായ ബുദ്ധി ജീവി എന്ന  പട്ടം   ഞങ്ങള്‍  സമ്മാനിക്കും.

അബുവിന് ശേഷമുള്ള ബുദ്ധി ജീവി തലത്തിലേക്ക് നീണ്ട കാലത്തെ തപസ്യ  ഉണ്ടെങ്കിലെ എത്തി പെടാന്‍ പറ്റൂ.   കൊബു   അഥവാ കൊടും ബുദ്ധി ജീവി എന്ന  ഈ പട്ടം  അലങ്കരിക്കുന്ന ആളുകള്‍ ഈ ലോകത്തില്‍ ആകെ അഞ്ചു  പേരെ  ഉള്ളൂ.  രണ്ടു പേര് ഞാനും നൃപന്‍ ദാസുമാണ് എന്ന് പ്രത്യേകം പറയണ്ടല്ലോ. ബാക്കിയുള്ളവരെ സൌകര്യം പോലെ പരിചയപ്പെടുത്താം.

മറ്റുള്ളവരെ വെല്‍ഡ് ചെയ്തും, വ്യാവസായിക അടിസ്ഥാനത്തില്‍  അബദ്ധം വിളമ്പിയും   ജീവിക്കുന്നവര്‍ ആണ് ബുദ്ധി ജീവികള്‍ എന്ന്  ചില  പിതൃശൂന്യര്‍ പറയാറുണ്ട.   ഞങ്ങള്‍  അത്  മൈന്‍ഡ് ചെയ്യാറില്ല.
                                                                                                                                                                                   
എന്ത് പറഞ്ഞാലും കോഴി കര്‍ഷകരുടെയും പൊറോട്ട  അടിക്കുന്നവരുടെയം പ്രശ്നങ്ങള്‍ ... ബുദ്ധി  ജീവികളുടെ മാത്രം ഉത്തരവാദിത്തം ആണല്ലോ         .

Saturday, July 16, 2011

സര്‍വ്വകലാശാല- ക്യൂബ കാണ്ഡം - ബുദ്ധി ജീവികള്‍ക്ക് ചില മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

ബുദ്ധി ജീവികള്‍ എന്ന് വെച്ചാല്‍ ബുദ്ധി മുട്ടി ജീവിക്കുന്ന ജീവികള്‍ എന്നാണല്ലോ. കാര്യമായ ഒരു പണിയും അറിയാത്ത ആളുകള്‍ക്ക് പറ്റിയ പണിയാണ് ഇത്. ലോകത്തിലുള്ള ഏതു കാര്യത്തിനെ കുറിച്ചും ആരും ചോദിച്ചില്ലെങ്കിലും അഭിപ്രായം പറയുക എന്നതാണ് ഒരു ബുദ്ധി ജീവിയുടെ പ്രധാന കര്‍ത്തവ്യം. ഇനി നമുക്ക് ഒന്നും അറിയില്ലെങ്കിലും, അഭിപ്രായം പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. ഒരു അഭിപ്രായം ഉണ്ട് എന്ന് അഭിനയിച്ചാല്‍ മതി. അഥവാ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ചോദിച്ചവനോട് 'എന്റെ അഭിപ്രായം മനസ്സിലാക്കാനുള്ള കഴിവോ അത് സ്വാംശീകരിക്കാനുള്ള ബൌദ്ധിക നിലവാരമോ നിനക്കൊന്നും ഇല്ലെടാ ശുംഭാ' എന്ന് പറയുക. (ഇത് പറയുന്നതിന് മുന്‍പ് അവന്റെയും നമ്മളുടെയും ആരോഗ്യത്തെ കുറിച്ച് ഒരു താരതമ്യ പഠനം നടത്തുന്നത് നന്നായിരിക്കും). കേരളത്തില്‍ ശുംഭന്‍ പ്രയോഗം നടത്തുന്നതിന് മുന്‍പ് മുന്‍‌കൂര്‍ ജാമ്യം കോടതിയില്‍ നിന്നും വാങ്ങുന്നതും നന്നായിരിക്കും.



സാധാരണ മനുഷ്യര്‍ക്ക്‌ മനസ്സിലാകാത്ത (ഉള്ളത് പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകാത്ത) ഭാഷയില്‍ വേണം ഒരു ബുദ്ധി ജീവി സംസാരിക്കാന്‍. അല്ലെങ്കില്‍ നമ്മുടെ മാര്‍ക്കറ്റ് ഇടിയും. കടിച്ചാല്‍ പൊട്ടാത്ത പത്തു പതിനഞ്ചു വാക്കുകളെങ്കിലും എപ്പോഴും ഒരു ബുദ്ധി ജീവിയുടെ കയ്യില്‍ സ്റ്റോക്ക്‌ ഉണ്ടായിരിക്കണം. ഉദാഹരണത്തിന് വിജ്ജ്രുംഭിതം, ഉല്‍ഫലോല്ഫലകത, ജാലസ്പികത, ഉത്തുന്ഗശ്രുങ്ങത്ത്വം, പാമാരോന്മുഖത, വാനരമുഖന്‍, ഗുല്‍ഗുലു തിക്തകം അങ്ങനെയുള്ള പദങ്ങള്‍. അതൊക്കെ കിട്ടുന്ന അവസരങ്ങളിലൊക്കെ എടുത്തു പ്രയോഗിക്കുക. (എന്റെ ചില previous പോസ്റ്റുകളില്‍ ഇത്തരം പദങ്ങള്‍ കണ്ടെന്നു വരാം. അത് കാണുമ്പോള്‍ ശ്രീ ശ്രീ നൃപന്‍ ദാസ്‌ മഹത്വത്തെ പറ്റി പറഞ്ഞത് ഓര്‍ക്കുക. മഹാന്‍ ആകേണ്ടത് എന്റെ മാത്രം ആവശ്യമാണല്ലോ)



സ്വന്തം അച്ഛന്റെ പേര് മറന്നു പോയാലും മാര്‍ക്സ്, ഹെഗേല്‍, റസ്സല്‍, ഗ്രാംഷി, താബരെ കുത്സി മുതലായവരുടെ പേരുകള്‍ മറന്നു പോകരുത്. പുട്ടിനു പീര ഇടുന്ന പോലെ എന്ത് പറയുമ്പോഴും ഇവരുടെ പേരുകള്‍ ഉരുവിട്ട് കൊണ്ടിരിക്കുക. ഇവരൊക്കെ ആരാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ആദ്യം അവനെ/അവളെ രൂക്ഷമായി നോക്കുക. അതിനു ശേഷം വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനലില്‍ നിന്നും ഒരു 40 ft കണ്ടൈനര്‍ നിറച്ചു പുച്ച്ച്ചം കൊണ്ടു വന്നു നമ്മളുടെ കിറിയുടെ കോണില്‍ വെക്കുക. എന്നിട്ട് അവരെ നോക്കി ഗൌരവം വിടാതെ 'സില്ലി ബോയ്‌' എന്ന് അര്‍ഥം വരുന്ന രീതിയില്‍ ഒന്ന് മന്ദഹസിക്കുക. ഒരു മാതിരിയുള്ളവര്‍ ഒക്കെ അതോടെ ഒതുങ്ങും. അതിനു ശേഷവും അവര്‍ ഇവരെ പറ്റി ചോദിക്കുകയാണെങ്കില്‍ ചോദിക്കുന്നവര്‍ക്ക് ഇവരെ കുറിച്ച് എന്തൊക്കെയോ അറിയാം എന്ന് മനസ്സിലാക്കുക. പിന്നെ താമസിക്കരുത്‌ 'എനിക്ക് ഫേസ് ബുക്കില്‍ നോട്സ് എഴുതാന്‍ സമയമായി' എന്ന് പറഞ്ഞു അവിടെ നിന്ന് സ്കൂട്ട് ആകുക.



കുടുംബത്തില്‍ പിറന്ന ആളുകള്‍ ബുദ്ധി ജീവികള്‍ ആകില്ല (മകന്‍ തെണ്ടി തിരിഞ്ഞു നടക്കാന്‍ അവന്റെയൊക്കെ അപ്പനും അമ്മയും സമ്മതിക്കില്ല). തൊഴിലൊന്നും അറിയാത്തത് കൊണ്ടു ജീവിതം പൊതുവേ ബുദ്ധി ജീവികള്‍ക്ക് ദുര്ഖടം ആയിരിക്കും. ദൈനംദിന ചിലവുകള്‍ക്ക് (ഫുഡ്‌, സിഗരറ്റ്, മദ്യം) ക്യൂബ അംഗം അല്ലാത്ത ആളുകളെ പറഞ്ഞു പറ്റിക്കുക. വല്ല പണിക്കും പോക്കൂടെ എന്ന് ഏതെങ്കിലും വിവരദോഷി ചോദിച്ചാല്‍, ചാതുര്‍വര്‍ണ്ണ്യം ഇപ്പോഴും നിലവില്‍ ഉണ്ടെന്നും ബുദ്ധി ജീവികള്‍ ആണ് ഇപ്പോഴത്തെ വ്യവസ്ഥയിലെ ബ്രാഹ്മണന്മാര്‍ എന്നും പറയുക. മേലനങ്ങാതെ ജീവിക്കുന്നതിനുള്ള താത്വികമായ ഒരു വിശദീകരണം നിങ്ങള്‍ സ്വയമായി ഉണ്ടാക്കുക. ബ്രാഹ്മണ്യം ഞാന്‍ use ചെയ്യുന്ന വിശദീകരണമാണ്.



ആരെങ്കിലും നമ്മളുടെ നിസ്സഹായാവസ്ഥ കണ്ടു ഒരു കാലി ചായ എങ്കിലും മേടിച്ചു തരാന്‍ തുനിഞ്ഞാല്‍ ആദ്യം അത് നിഷേധിക്കുക. ആഫ്രിക്കയിലും, ഇറാക്കിലും പിന്നെ ദക്ഷിണ ചൊവ്വയിലും ഒക്കെ പട്ടിണി കിടക്കുന്നവരെ കുറിച്ച് എന്തെങ്കിലും ഒക്കെ പറയുക. അവന്‍ ഓടി പോകുന്നതിനു മുന്‍പ് ആഗോളവല്‍ക്കരണം മൂലം കേരളത്തിലെ കോഴി കര്‍ഷകരും പൊറോട്ട അടിക്കുന്ന ആളുകളും നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കുക. അതിനു ശേഷം ചായ മേടിച്ചു തരാം എന്ന് പറഞ്ഞവനെ വെല്‍ഡ് ചെയ്തു പൊറോട്ടയും മുട്ടയും കഴിക്കുക. കഴിക്കുമ്പോള്‍ പൊറോട്ട അടിക്കുന്ന ആളുകള്‍ നേരിടുന്ന പ്രശ്നങ്ങളുടെ നേര്‍ക്കാഴ്ച ഒരിക്കല്‍ കൂടി present ചെയ്യുക.നമ്മള്‍ കഴിക്കുന്ന ഓരോ പൊറോട്ടയും പൊറോട്ട അടിക്കുന്നവരുടെ ജീവിതത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന വിപ്ലവകരമായ മാറ്റത്തെ കുറിച്ച് പറയുക. ഓവര്‍ ആകരുത്.



നാലാള് കൂടി നില്‍ക്കുന്നിടത്ത് പോയി ഒരു കാരണവശാലും ചിര്ച്ചു കൊണ്ടു സംസാരിക്കരുത്. ബുദ്ധി ജീവികള്‍ ചിരിക്കാറില്ല. അതിനെക്കാള്‍ പ്രധാനം മണ്ടത്തരങ്ങള്‍ പറഞ്ഞു അവരെ ചിരിപ്പിക്കരുത്. ബുദ്ധി ജീവി ലേബല്‍ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന പ്രപഞ്ച സത്യം മനസ്സിലാക്കുക.



കാര്യങ്ങളൊക്കെ മനസ്സിലായെങ്കില്‍ എനിക്കും നൃപന്‍ ദാസിനും ഓരോ ചായയും വാങ്ങിച്ചു തന്നിട്ട് ക്യൂബയുടെ മെംബെര്‍ഷിപ്‌ അപ്ലൈ ചെയ്യുക.

Friday, July 15, 2011

സര്‍വ്വകലാശാല- ക്യൂബ കാണ്ഡം- പിറവി

കുട്ടിക്കാലം മുതല്കെ ഞാന്‍ നന്നായി പഠിക്കും,പാട്ട് പാടും, നൃത്തം ചെയ്യും...

സ്പോര്‍ട്സിന്റെ കാര്യമാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട.ക്രിക്കറ്റ്, ഫുട്ട് ബോള്‍, കിളി ത്തട്ട് തുടങ്ങി എല്ലാത്തിലും ഒന്നാമന്‍.അധ്യാപകരുടെ കണ്ണിലുണ്ണി.കൂട്ട്കാരുടെ ഇടയിലെ ഹീറോ.പെണ്‍കുട്ടികളുടെ ആരാധനാ ചരുവം (പാത്രത്തില്‍ ഒന്നും ഒതുങ്ങില്ല..)സത്യം..ശരിക്കും....വിശ്വാസം വരുന്നില്ല? ഇതാ ഈ മലയാളീസിന്റെ ഒരു കുഴപ്പം.



കഴിവില്ല, കയ്യില്‍ കാശില്ല, കാണാനും കൊള്ളില്ല.പിന്നെ എങ്ങനെ നമ്മളെ ആരെങ്കിലും കാമ്പസില്‍ മൈന്‍ഡ് ചെയ്യും? ആലോചിക്കുന്തോറും സങ്കടം കൂടിക്കൂടി വരുന്നു.ഇതിന്നും ഇന്നലേം തുടങ്ങിയ സംഭവമല്ല .സ്കൂളില്‍ പഠിക്കുന്ന അന്ന് മുതല്‍ക്കേ നമ്മള്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങളാ ഇതൊക്കെ. കോപ്പി എഴുതിയില്ല,കണക്കു തെറ്റിച്ചു, നോക്കി എഴുതി, കാണിച്ചു തരാത്തവന്റെ തന്തക്കു വിളിച്ചു എന്നൊക്കെയുള്ള നിസ്സാര സംഭവങ്ങളുടെ പേരില്‍ നമ്മളെ ക്ലാസ്സില്‍ നിന്നും പുറത്താക്കും. അത് കണ്ടു ചിരിക്കാന്‍ കുറെ സുന്ദരി കോതമാരും,പഠിപ്പിസ്റ്റുകളും.ബ്ലഡി ബൂര്ഷ്വാസ്!!



കാശും, കഴിവും, സൗന്ദര്യവും എല്ലാം ഉള്ള ചില മറ്റവന്മാര്‍ ഉണ്ട് .അവനെയൊക്കെ എന്റെ കയ്യില്‍ കിട്ടിയാലുന്ടല്ലോ. എന്തൊക്കെയോ ചെയ്യണം എന്നുണ്ട്. പക്ഷെ എന്ത് ചെയ്യാനാ... എന്തെങ്കിലും ചെയ്യണമെങ്കില്‍ ആരോഗ്യം വേണ്ടെ? പോട്ടെ ഒരു മിനിമം ധൈര്യം? അത് പോലുമില്ലാത്ത ഞാനൊക്കെ ഇവന്മാരെ കാണുമ്പോള് ‍ഉള്ള കൃമി കടി കരഞ്ഞു തീര്‍ക്കുക എന്നല്ലാതെ എന്ത് ചെയ്യാന്‍?.



ഡല്‍ഹിയില്‍ നിന്നും, ബോംബെയില്‍ നിന്നും ഒക്കെ ജീന്‍സിനകത്ത്‌ കയറി,കണ്ടോ?കണ്ടില്ലേ? എന്ന മാതിരിയുള്ള ഉടുപ്പും ഇട്ടു ഓരോ വര്‍ഷവും നൂറു കണക്കിന് പുതിയ applications കുസാറ്റില്‍ റിലീസ്‌ ആകും.പക്ഷെ ഇതെന്തെങ്കിലും ഒന്ന് അടുത്തു കാണാനുള്ള ബേസിക് ഹാര്‍ഡ്‌വെയര്‍ നമ്മളുടെ കയ്യില്‍ വേണ്ടെ? ഇനി എങ്ങാനും വല്ല വഴി ചോദിക്കാനോ പെട്ടി എടുക്കാനോ നമ്മളെ വിളിച്ചാല്‍ 'വെല്‍ക്കം ടു ഊട്ടി..നൈസ് ടു മീറ്റ്‌ യു'.അവിടെ തീര്‍ന്നു കാര്യം. നമ്മള് പറയുന്നത് അവര്‍ക്ക് മനസ്സിലാവില്ല. അവരാരും നമ്മളെ പോലെ ഇംഗ്ലീഷ് മീഡിയത്തില്‍ അല്ലല്ലോ പഠിച്ചത്.പുവര്‍ ഫെലോസ്.നമ്മള് നോക്കി നില്‍ക്കെ കാശും കഴിവും ഉള്ളവന്മാമാര്‍...ബൂര്‍ഷ്വാകള്‍...ഈ ആപ്ലികെഷന്‍സ് ഓരോന്നായി ഡൌണ്‍ ലോഡ് ചെയ്യും.



എന്നെ പോലെ ഉള്ള ആളുകള്‍ നൂറ്റാണ്ടുകളായിനേരിടുന്ന ഈ പ്രശ്നങ്ങള്‍ക്ക് ഒരു അറുതി വേണ്ടെ? കഴിവില്ല എന്ന് കരുതി..കാശില്ല എന്ന് കരുതി..ഞങ്ങള്‍ക്കുമില്ലേ ആഗ്രഹങ്ങള്‍? കാറ്, വലിയ വീട്, എസി, പൂന്തോട്ടം, പൂജാ മുറി ...വിജയാ...



കുസാറ്റില്‍ വന്നു കഴിഞ്ഞപ്പോള്‍ അവിടെയും കഴിവുള്ളവന്മ്മാരെ കണ്ടു കണ്ടു പൊറുതി മുട്ടി. കുസാറ്റില്‍ ഇതേ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന ആളുകളുമായി ഞാന്‍ പെട്ടെന്ന് അടുത്തു.അതങ്ങനെയാണല്ലോ...ഒരേ സൈറ്റ് നോക്കുന്നവന്മാര്‍ അത് ഒന്നിച്ചിരുന്നു നോക്കും എന്നാണല്ലോ സ്വാമി ഗൂഗിള്‍ തിരുവടികള്‍ പറഞ്ഞിട്ടുള്ളത്.

സ്ഥിതി സമത്വം എന്നുള്ളത് ഒരു വിദൂര സ്വപ്നം മാത്രമാണ് എന്ന് ഞങ്ങള്‍ മനസ്സിലാക്കി. കഴിവുള്ള, കാശുള്ള, കാണാന്‍ കൊള്ളാവുന്ന ചെറ്റകളെ എല്ലാം ഞങ്ങള്‍ വര്‍ഗ ശത്രുക്കളായി പ്രഖ്യാപിച്ചു. അങ്ങനെ എല്ലാം അവന്മാര്‍ ഒറ്റയ്ക്ക് അങ്ങ് മിണ്‌ങ്ങിയാല്‍ പിന്നെ ഞങ്ങള്‍ എന്തിനാ? (ആ ചോദ്യത്തിന് ഇന്നും ഉത്തരം കിട്ടിയിട്ടില്ല).



പാടാന്‍ അറിയില്ല, പഠിക്കാന്‍ വയ്യ, ഗുരുവായൂര്‍ കേശവന്റെ വയറും ഇന്ദ്രന്‍സിന്റെ കാലുമൊക്കെ ഉള്ള ഒരു രൂപമായത്‌ കൊണ്ടു സ്പോര്‍ട്സും രക്ഷ ഇല്ല. എന്ത് ചെയ്യും? ഞങ്ങള്‍ക്കും എന്തെങ്കിലും ചെയ്യണ്ടെ? നാല് പേര് ഞങ്ങളെയും നോക്കണ്ടെ?

സൌന്ദര്യത്തിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. മേയ്ക്ക് അപ്പിനൊക്കെ ഒരു പരിധി ഇല്ലേ രാജപ്പാ? ജോലിയൊന്നും ചെയ്യാന്‍ വയ്യാത്തത് കൊണ്ടും പഠിക്കാന്‍ മനസ്സില്ലാത്തത് കൊണ്ടും ലോട്ടറി അടിക്കാതെ കാശുണ്ടാക്കാം എന്ന കാര്യം നടക്കില്ല.



ഇനി ഒരൊറ്റ വഴിയെ ഉള്ളു. ബുദ്ധി ജീവികള്‍ ആകുക. അങ്ങനെ ഞങ്ങള്‍ ബുദ്ധി ജീവികള്‍ ആകാന്‍ തീരുമാനിച്ചു. അതാകുമ്പോള്‍ അത്ര എളുപ്പന്നു ഞങ്ങള്‍ക്ക് കഴിവില്ല എന്ന് ആര്‍ക്കും മനസ്സിലാവില്ല. കുസാറ്റിലെ ഔദ്യോഗിക ബുദ്ധി ജീവി സംഘടന ഞങ്ങളുടെതാണ് എന്ന് ഉറപ്പു വരുത്താന്‍ ഞങ്ങള്‍ അതിനു പേരും ഇട്ടു- CUBA- കൊച്ചിന്‍ യുനിവേര്സിടി ബുദ്ധി ജീവി അസോസിയേഷന്‍.

ശ്രീ ശ്രീ നൃപന്‍ ദാസ് അഖില ലോക ക്യൂബ സെക്രടറി ആയും, ഈയുള്ളവന്‍ അഖില ലോക പ്രസിഡന്റ്‌ ആയും ക്യൂബ പ്രവര്‍ത്തനം ആരംഭിച്ചു.

ക്യൂബയുടെ ജാതക കുറിപ്പില്‍ നൃപന്‍ ഇങ്ങനെ എഴുതി - 'മഹത്വം ആരും നമ്മള്‍ക്ക് തരുന്ന ഒന്നല്ല അത് നമ്മള്‍ സ്വയം ആരോപിച്ചു എടുക്കേണ്ടതാണ്'

Thursday, July 14, 2011

സര്‍വ്വകലാശാല - വട, പഴം പൊരി, ചായ

ആരും വന്നില്ലെങ്കിലും രാവിലെ ഏഴര മണിക്ക് തുറക്കും. ആയിരം പേര് കഴിക്കാന്‍ ക്യു നില്‍ക്കുന്നു എന്ന് പറഞ്ഞാലും ഒരു നിവൃത്തി ഉണ്ടെങ്കില്‍ രാത്രി എട്ടര മണിക്ക് അടക്കും. അതാണ്‌ കുസാറ്റിലെ ICH . നല്ലതൊന്നും തിന്നാന്‍ കിട്ടിയില്ലേലും വേണ്ടില്ല ദിവസം ഒരു നൂറ്റന്പതു പ്രാവശ്യമെങ്കിലും അവിടെ കയറി ഇറങ്ങിയില്ലെങ്കില്‍ ആകെ ഒരു ഉത്തുങ്കശ്രുങ്കത്വമാണ് .



ICH ലെ ചേട്ടന്മാര് തൊപ്പി വെച്ച് കൊണ്ടു തരുന്ന ചായ കുടിച്ചു ശീലമായിട്ടു വീട്ടില്‍ ചെന്ന് 'അമ്മ തൊപ്പി വെച്ച് കൊണ്ടു ചായ തന്നാല്‍ മാത്രമേ ഞാന്‍ ചായ കുടിക്കൂ' എന്ന് വാശി പിടിച്ച അനേകര്‍ കുസാറ്റില്‍ ഉണ്ടായിരുന്നു. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. (നിങ്ങള്‍ ഇനി ഇത് എന്റെ അമ്മയോട് ചോദിക്കാനൊന്നും നില്‍ക്കണ്ട)



ശ്രീ ചിത്തിര തിരുനാള്‍ പൊന്ന് തമ്പുരാന്‍ വന്നാലും, വാറ്റ് കാരന്‍ ചാത്തൂട്ടി വന്നാലും ജോസേട്ടന് ഒരു പോലെയാ. 'വട ഇല്ല എന്ന് പറഞ്ഞാല്‍ വട ഇല്ല അത്ര തന്നെ'. ആറു ചായയും, ഒരു കാപ്പിയും പന്ത്രണ്ടു പഴംപൊരിയും പറഞ്ഞാല്‍ ആറു കാപ്പിയും ഒരു പഴം പൊരിയും പന്ത്രണ്ടു ചായയും കൊണ്ടു വരും. ഇതെന്താ എന്ന് ചോദിച്ചാല്‍ നീ ഇതല്ലേ പറഞ്ഞത് എന്ന് ചോദിച്ചു നമ്മളെ വിരട്ടും .അല്ല എന്ന് പറഞ്ഞാല്‍ നിനക്ക് വട്ടാണെന്ന് പറഞ്ഞു അതും കൊണ്ടു തിരിച്ചു നടക്കും.. എന്നിട്ട് പിന്നേം അത് തന്നെ കൊണ്ടു വരും.



പക്ഷെ ചോദിച്ച സാധനം കിട്ടിയില്ല എന്ന് പറഞ്ഞു നമ്മള്‍ അവിടെ നിന്നിറങ്ങി പോകുമോ? no.. never.നമ്മള്‍ അവിടെ തന്നെ ഇരിക്കും. വേറെ എവിടെ പോകാന്‍? ക്ലാസ്സില്‍ ചെന്നാല്‍ ഒന്ന് പറഞ്ഞു രണ്ടാമത്തെതിന് അധ്യാപകര്‍ economics പറയും. GDP , GNP ഓലപീപീ അങ്ങനെ എന്താണ്ടൊക്കെ. ഇതൊക്കെ എന്താന്നു ചോദിച്ചാല്‍ ആദ്യം ആര്‍ക്കും മനസ്സിലാകാത്ത ഭാഷയില്‍ വേറെ ഏതാണ്ടൊക്കെ പറയും.നമ്മള്‍ എന്തെങ്കിലും ഒന്നൂടെ കടുപ്പിച്ചു ചോദിച്ചാല്‍ ഒരു നോട്ടം നോക്കും. അവരുടെ വീടിന്റെ പുറകിലെ പത്തു സെന്റ് ഭൂമി നമ്മളുടെ പേര്‍ക്ക് എഴുതി തരാന്‍ നമ്മള് പറഞ്ഞ പോലെ. ചില നാണം കേട്ടവന്മാര്‍ പിന്നേം ചോദിച്ചാല്‍ അവരെ വിളിച്ചു മാറ്റി നിര്‍ത്തി "അനിയാ ഞാന്‍ ഇത് അറിയാവുന്ന ആരെയെങ്കിലും കൊണ്ടു എന്റെ ചിലവില്‍ നിനക്ക് ട്യുഷന്‍ എടുത്തു തരാം ആളെ വിട്" എന്നു പറയും. നിങ്ങള്‍ ചോദിക്കുന്നതിനു മുന്‍പേ ഞാന്‍ നിഷേധിക്കുന്നു. ഈ ഡയലോഗ് ഞാന്‍ ഒരു സിനിമയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് എഴുതിയതല്ല . ഇത് സത്യം...സത്യം... ഹാ...സത്യം.



കോഫീഹൌസിലെ അകത്തെ ഭാഗത്തേക്ക് സാധാരണ ഗതിയില്‍ മാന്യന്മാര്‍ ആരും വരാറില്ല.ഞങ്ങള്‍ ഒഴികെ. (ഞങ്ങള്‍ = ഞാന്‍, ശ്രീമദ് ചിമ്പു, പ്രാന്തന്‍ പ്രേമന്‍, danger തമ്പി, സെബിന്‍, കുഞ്ചു, മനു പുന്നന്‍, ഡച്ച് ശിവജി,താബരെ കുത്സി മനു, norbu, ഏണി തോമ, ക്യുബ നൃപന്‍ ദാസ്‌, engineer മൊയ്തു et . al ..) അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് അവിടെ എപ്പോഴും സിഗരെറ്റ്‌ തിന്നുന്ന യന്ത്രങ്ങളുടെ പ്രദര്‍ശനവും പ്രവര്‍ത്തനവും ഉണ്ടാകും എന്നതാണ്.





തൊഴിലില്ലായ്മയെ കുറ്റം പറഞ്ഞും, സാമൂഹിക വ്യവസ്ഥയില്‍ സംഭവിക്കുന്ന മൂല്യ ച്യുതിയെ പറ്റി ചര്‍ച്ച ചെയ്തും, രാഷ്ട്ര പുരോഗതിയില്‍ ചെറുപ്പക്കാരും വിദ്യാര്‍ഥികളും പങ്കു ചേരണം എന്ന് ആഹ്വാനം ചെയ്തും ഒക്കെ എങ്ങനെ എങ്കിലും ആര് മണി വരെ അവിടെ ഇരിക്കും. കാലിച്ചായയും കുടിച്ചു ആരാന്റെ ചൊറീം കുത്തി ICH ല്‍ ഇരിക്കുന്ന ഞങ്ങളെ ഒരു പാട് പേര്‍ പുച്ച്ചത്ത്തോടെ നോക്കിയിട്ടുണ്ട്. പക്ഷെ ആരും ഇന്നുവരെ ഒന്നും പറഞ്ഞിട്ടില്ല.



നാണം ഇല്ലാത്തവനോടു അവന്റെ അണ്ടര്‍ വെയറില്‍ ഓട്ട ഉണ്ടെന്നു പറഞ്ഞിട്ട് എന്ത് കാര്യം. അവന്‍ സ്വതന്ത്രനായി നടക്കുന്നില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കുക .. അത്ര തന്നെ..

Wednesday, July 13, 2011

സര്‍വ്വകലാശാല - തമ്പി- THE TERROR- Introduction

ചെകുത്താന്‍ ബിസി ആകുമ്പോള്‍ തമ്പിയെ കാര്യങ്ങള്‍ ഏല്പിക്കും. അതാ അവര് തമ്മില്‍ ഉള്ള ഒരു relation .


ബ്ലാക്ക്‌ സ്ക്രീന്‍ -


ബാക്ക് ഗ്രൗണ്ടില്‍ ക്യൂ.ക്യൂ..കിര് കിരോ എന്ന ശബ്ദം..പേടിച്ചരണ്ട ശബ്ദത്തില്‍ ആരോ പറയുന്നു. "അത് കൊള്ളാം കലക്കി എന്ന് അവന്‍ പറഞ്ഞാല്‍ അപ്പോള്‍ ഒര്ത്തോണം അത് കലങ്ങി നാശമായി എന്ന്. അവന്റെ ദൃഷ്ടി പതിഞ്ഞാല്‍ തീര്‍ന്നു. പിന്നെ നമ്മടെ കട്ടേം ബോര്‍ഡും നമ്മള് മടക്കേണ്ടി വരില്ല . തന്നെത്താന്‍ മടങ്ങി അത് ആലുവ പുഴയുടെ അഗാധതയിലേക്ക്‌ ചാടും."


കുതിര കുളമ്പടി ശബ്ദം ഒരഞ്ചു മിനിറ്റ് നേരത്തേക്ക്.(വെറുതെ ഇരിക്കട്ടെ ).

നേരത്തെ കേട്ട ശബ്ദം ഉറക്കെ പറയുന്നു. "ലേഡീസ് ഓഫ് ദ ജെന്റില്‍ മാന്‍ ഇന്‍ ദി ഇന്ത്യ ആന്‍ഡ്‌ അമേരിക ഓഫ് ദി ഇംഗ്ലണ്ട് എല്ലാരും ഓടിക്കോ അവന്‍ എത്തുകയായി".

കാമറ സനാതനയിലെ ഒരു മുറിയിലേക്ക്. കടം മേടിച്ച പൈസയും കൊണ്ടു വാങ്ങിയ പോര്‍ട്ട്‌ ബ്ലയര്‍ എന്ന വില കൂടിയ (ഒരു ഫുള്ളിനു 85 രൂപ) മദ്യം കഴിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന സെബിനും, തോമയും ,ചിമ്പുവും ഞാനും.


സെബിന്‍- "ടച്ചിങ്ങ്സ് ഒന്നും മേടിച്ച്ചില്ലേ?"


തോമ -"വരുന്ന വഴിക്ക് ബില്‍ ഗേറ്സിനെ കണ്ടു. സംസാരിച്ചിരുന്നു കാര്യം മറന്നു പോയി. ഒന്ന് പോടാ പട്ടീ ഇതെങ്ങനെ മേടിചെന്നു എനിക്കും കര്‍ത്താവ്‌ തമ്പുരാനും മാത്രം അറിയാം."

നിര്‍വ്വികാരത അഭിനയിച്ചു കൊതിയോടെ കുപ്പിയിലേക്ക്‌ നോക്കിയിരിക്കുന്ന ഞാനും ചിമ്പുവും. ഇടിയന്‍ കുട്ടന്‍പിള്ളയെ പോലെ സെബിന്‍ കുപ്പി കുനിച്ചു അതിന്റെ പുറകില്‍ ഇടിക്കുന്നു.ഒറ്റ തിരിക്കു തന്നെ കുപ്പിയുടെ അടപ്പ് പൊട്ടിച്ചു ഗ്ലാസ്സിലേക്ക്‌ ഒഴിക്കുന്നു. ഗ്ലാസ്സിലെ ദ്രാവകത്തിന്റെ സുഗന്ധം കാരണം എല്ലാവരും മൂക്ക് പൊത്തുന്നു.

സെബിന്‍ എല്ലാവരെയും അര്‍ത്ഥഗര്‍ഭമായി ഒന്ന് നോക്കിയിട്ട് പുറത്തേക്കു പോകുന്നു. (കാമറ കൂടെ പോകണ്ട) ബാക്കി എല്ലാവരും ഗ്ലാസും കയ്യില്‍ പിടിച്ചു കണക്കിന്റെ question പേപ്പര്‍ കിട്ടിയ economics കാരനെ പോലെ അവിടെ ഇരിക്കുന്നു. (അതിപ്പോള്‍ economics question പേപ്പര്‍ കിട്ടിയ എന്നാക്കിയാലും വല്യ വത്യാസം വരില്ല)


സെബിന്‍ തിരിച്ചു വരുന്നു. ചിരിച്ച മുഖത്തോടെ സെബിന്‍ - "ടണ്‍ ട ണ."

എന്നിട്ട് കയ്യില്‍ ഇരുന്ന പൊതി തുറന്നു ആരോ ഉപയോഗിച്ച് വെച്ച ഒരു ബാര്‍ സോപ്പിന്റെ കഷണം എടുത്തു കാണിക്കുന്നു.


ഞാന്‍- "ഇതെന്തിനാടാ?"


സെബിന്‍-"അണ്ണാ വേറെ ഒരു നിവൃത്തിയുമില്ല. ഒരു സിപ് എടുക്കുക ഇത് മണക്കുക. പെട്ടെന്ന് അടിച്ചോ അവന്‍ ഇപ്പോള്‍ ഇങ്ങെത്തും".

പെട്ടെന്ന് ലൈറ്റ് അണയുന്നു. ഓണാകുന്നു. അണയുന്നു ഓണാകുന്നു. അതൊരു പത്തു പ്രാവശ്യം.

കാമറ സനാതനയുടെ സെന്റര് കോര്ടിലേക്ക്. അവിടെ മാടന്‍, മറുത, മുത്തപ്പന്‍, കുട്ടിച്ചാത്തന്‍ എന്നിവരുടെ നടുക്ക് നില്‍ക്കുന്ന ഒരു നീണ്ട മൂക്കുള്ള ജീവി .


backgrond score

ടണ ടണ ടണ ടണ ടാണാ ടണ ടണ ...

മൈകള്‍ ജാക്സന്റെ ഡാന്‍സ് പരിപാടിയില്‍ കാണുന്നത് പോലെ തീയും പുകയും.



ട്രാക്ക് ഒണാകുന്നു

" I know you are scared of me..

and I am really gonna curse you..

ഞാന്‍ ആരാണെന്നരിയാമോ?


തമ്പിയുടെ മുഖം കാണിക്കുന്നു.ഒരല്പം ചരിഞ്ഞു നിന്ന് തമ്പി കത്രിന കൈഫിനെ പോലെ

പ്രുഷ്ട്ടവും കുലുക്കി കൊണ്ടു പാടുന്നു.

"whats my name? whats my name? whats my name?..."



ഈ വരികള്‍ കഴിഞ്ഞ ഉടനെ തമ്പി മാടന്‍ മറുത മുതലായവരുടെ ഇടയില്‍ നിന്ന് ഞങ്ങളെ നോക്കി അലറുന്നു.


"മൈ നെയിം ഈസ്‌ തമ്പി. തമ്പി.. തമ്പി..തമ്പി.."


പേടിച്ചു താഴെ വീഴുന്ന ഞങ്ങള്‍.

ശുഭം..

Tuesday, July 12, 2011

സര്വ്വകലാശാല - സനാതന കാണ്ഡം - മുപ്പതാം നമ്പര് മുറിയിലെ അന്തേവാസികള് ( 1 )

വിടെടാ.. നീ പോടാ ..ഒന്ന് വിടെടാ രവീ "..രവിയും ജയ്മോനുമാ.രാവിലെ ആറ് മണിക്ക് റൂം നമ്പര് മുപ്പതില് തുടങ്ങുന്ന 'പുതപ്പിനെ വേണ്ടിയുള്ള പോരാട്ടം' എന്ന പരിപാടിയുടെ ശബ്ദരെഖയാണ് നിങ്ങള് ഇപ്പോള് കേട്ടത്. "എന്തിനാ അളിയാ നമ്മള്ക്ക് ഓര്കുടില് രണ്ടു അക്കൗണ്ട്? നമ്മള്ക്ക് ഒരെണ്ണം മതി. എന്റെ സ്ക്രാപ്പ് നിന്റെതും കൂടെയല്ലേ മച്ചമ്പീ" എന്നിങ്ങനെയുള്ള ഡയലോഗ്കള് തലേന്ന് രാത്രി OPR പുണ്യവാളന്റെ തിരു സന്നിധിയില് നിന്ന് കാച്ചിയവന്മാരാ.. .

ആ ടാറും പാട്ടക്ക് കയ്യും കാലും വെച്ച പോലെ കിടക്കുന്നില്ലേ അവനാ രവി. നല്ല എണ്ണം പറഞ്ഞ ഐറ്റം. ഒരു നിവൃത്തിയുമില്ല എന്ന് പറഞ്ഞാല് ഒരു നിവൃത്തിയുമില്ല. ഉദാഹരണങ്ങള്ക്ക് അതീതന്. ഇണ ചേരുക, ഇര തേടുക എന്നത് മാത്രമാണ് മനുഷ്യ ജീവിതത്തിലെ ലക്ഷ്യങ്ങള് എന്ന പ്രമാണത്തില് അടിയുറച്ചു വിശ്വസിക്കുന്നവന്. ആരോടും ദേഷ്യമില്ല, പരിഭവമില്ല ഒരു ചുക്കുമില്ല. But one of my best buddies. ഇത്രയും പറഞ്ഞിട്ട് ഇത് എഴുതിയില്ലെന്കിലെ അവനെന്റെ കാലു തല്ലി ഒടിക്കും.

സൈടിലേക്കു മാറി എലിക്കുഞ്ഞ് VIP ജെട്ടി ഇട്ട പോലെ കിടക്കുനവനാണ് ജയ്മോന്.
പിറവത്തെ കാസ്ട്രോ. ഗ്ലാസ്നോസ്ത്, പെരിസ്ട്രോയിക, പിന്നെ ജയ്മോനും ഇതാണ് ലൈന്. അവന്റെ ആ 22 ഇഞ്ച് ഫ്രെയിമിനു താങ്ങാന് പറ്റാവുന്നതിനും ഒരുപാട് അപ്പുറമാണ് അവന്റെ മനസ്സിലെ വിപ്ലവ വീര്യം. അതിനെ കുറിച്ച് ആരെങ്കിലും പറഞ്ഞാല് അവന് അപ്പോള് പറയും. 'മോനെ അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ... ങ്ങ്ഹാ'. നിഷ്കളങ്കനായ ഒരു കമ്മ്യൂണിസ്റ്റ്കാരന്.. അഥവാ മണ്ടന്. അറബി നാട്ടിലെ തൊഴിലാളി പ്രശ്നങ്ങള് മനസ്സിലാകാന് വേണ്ടി ഇപ്പോള് ദുബായിയില് താമസം. ചൂഷണം കണ്ടു മനം മടുക്കുമ്പോള് പോയി ഒരു പെപ്സി കുടിക്കും അതോടെ ആ ഏനക്കേട് മാറും.

സൂര്യനല്ല ഇനി ഇതു പൊന്നുതമ്പുരാന് പറഞ്ഞാലും ശരി സനാതനയില് നേരം വെളുക്കണമെങ്കില് ഒരു ഏഴു ഏഴര ആകണം. സനാതന എന്ന ആവാസ വ്യവസ്ഥയിലെ ആ പ്രകൃതി നിയമം അനുസരിക്കാത്ത ചില കൊജ്നാണന്മാര് എല്ലാ കാലത്തും മരുന്നിനു വേണ്ടിയാണെങ്കിലും അവിടെ ഉണ്ടാവാരുന്ടു . അത്തരം കുലം കുത്തികള്ക്ക് ചരിത്രം മാപ്പ് നല്കില്ല എന്ന് ഈ അവസരത്തില് ഞാന് ഉറക്കെ ഉറക്കെ പ്രഖ്യാപിക്കാന് ആഗ്രഹിക്കുകയാണ് .

ഒരു പ്രഖ്യാപനം കഴിഞ്ഞപ്പോള് ഒരേമ്പക്കം വിട്ട സുഖം.! ചുമ്മാതല്ല രാഷ്ട്രീയക്കാര് ഇടയ്ക്കിടയ്ക്ക്.. അല്ലെങ്കില് വേണ്ട അവന്മാരെ കുറിച്ചുള്ള എന്റെ ചിന്തകള് ഞാന് ഒരു ഹോര്ലിക്സ് കുപ്പിയില് സൂക്ഷിച്ചു വെച്ചിട്ടുണ്ട്, അത് പിന്നെ എടുക്കാം.

മക്കള് രാവിലെ എഴുന്നേറ്റു പഠിക്കാന് പോയോ എന്ന് അന്വേഷിക്കാന് വേണ്ടി ചില അച്ഛനമ്മമാര് ഫോണ് വിളിക്കും. അത് അറ്റന്ഡ് ചെയ്യാന് ആരും വലിയ താല്പര്യം കാണിക്കാറില്ല. സ്വാഭാവികമാണല്ലോ.അച്ഛനമ്മമാരല്ലേ? എത്ര നാളായി കാണുന്നതാ.മോന് ഇന്നലെ എന്താ കഴിച്ചേ? സുഖമല്ലേ? രാസ്നാദി പൊടി തേച്ചോ? വെറുതെ മനുഷ്യനെ മെനക്കെടുത്താന്.

പക്ഷെ വരുന്നത് ഒരു ഇന്റര് കോം കാള് ആണെങ്കില് അത് അറ്റന്ഡ് ചെയ്യാന് ഒരു പൂരത്തിനുള്ള ആള് കാണും. കാരണം മിക്കവാറും അത് ലേഡീസ് ഹോസ്റ്റലില് നിന്നും വരുന്ന പെണ് കോള് ആയിരിക്കും.

രവിക്കോ ജയ്മോനോ ഒരിക്കലെങ്കിലും ഒരു പെണ് കോള് വന്നതായി എനിക്കോര്മയില്ല.

എത്ര മെലിഞ്ഞാലും ശരി ഈ തൊഴുത്തില് കെട്ടുന്നില്ല എന്ന് പെണ്കുട്ടികള് തീരുമാനിച്ചത് കൊണ്ടായിരിക്കും....

Monday, July 11, 2011

സര്‍വ്വകലാശാല - സനാതന കാണ്ഡം- ആദ്യ രാത്രിക്ക് ശേഷം

ടര്ര്‍... ടൂര്ര്‍... ടര്ര്‍... ടൂര്ര്‍... എന്ന് തുടങ്ങുന്ന , കര്‍ണാടക സംഗീതത്തില്‍ വളരെ പ്രാവീണ്യമുള്ളവര്‍ക്ക് മാത്രം ആലപിക്കാന്‍ സാധിക്കുന്ന ഒരു രാഗം കേട്ടുകൊണ്ടാണ് ഞാന്‍ കണ്ണ് തുറക്കുന്നത്. സ്ഥലം സനാതന തന്നെ. മുറിയില്‍ അതെ രാഗം പല ഫ്രീക്വേന്സിയില്‍ പുറപ്പെടുവിക്കുന്ന അഞ്ചാറു യന്ത്രങ്ങള്‍.

ഉറങ്ങുന്നത് ഏത് പോത്തിനും ഉറങ്ങാം. പക്ഷെ നമ്മള്‍ ഉറങ്ങുമ്പോള്‍ ഒരു ഗും ഒക്കെ വേണ്ടെ?

അതിനാ ഈ സൌണ്ട് എഫ്ഫെക്ട്സ്.



ആദ്യ രാത്രിയുടെ ആലസ്യത്തില്‍ കുറച്ചു നേരം കൂടി ഉറങ്ങാമെന്ന മോഹം, ഉണര്‍ന്നു കഴിഞ്ഞു ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോള്‍ മാറി. യുദ്ധഭൂമിയില്‍ തളര്‍ന്നു കിടക്കുന്ന യോദ്ധാക്കള്‍. എങ്ങും ചിന്നിച്ചിതറി കിടക്കുന്ന mixture , നിലത്തു തളം കെട്ടികിടക്കുന്ന അച്ചാര്‍..ആകെ കൂടെ ഒരു മഹാഭാരത അന്തരീക്ഷം.



അന്നേരം ജഗതി ശ്രീകുമാറിന്റെ ഡയലോഗ് ഓര്മ വന്നു. സോറി അതെന്തായിരുന്നു എന്ന് ഇപ്പോള്‍ ഓര്മ വരുന്നില്ല.



എഴുന്നേറ്റപ്പോള്‍ മുതല്‍ തപ്പാന്‍ തുടങ്ങിയതാ (എല്ലാവരും വാക്കുകള്‍ വാച്യാര്‍ത്ഥത്തില്‍ മാത്രം എടുത്താല്‍ മതി ,പ്രത്യേകിച്ച് നിതിന്‍ ഭായിയും ചിമ്പുവും, പ്രേമനും ) തലേന്ന് ധരിച്ചിരുന്ന പാന്റും ഷര്‍ട്ടും കാണാനില്ല.



അല്ലെങ്കില്‍ പിന്നെ ഇപ്പം തുണി ഉടുത്തിട്ട് എന്തിനാ ? ഏദന്‍ തോട്ടത്തില്‍ ആദം പിതാവ് തുണി ഉടുത്തിട്ടുന്ടായിരുന്നോ? എന്നിലെ പച്ചയായമനുഷ്യനെ ഇനിയും

ഞാന്‍ ബഹുരാഷ്ട്ര കമ്പനികളുടെ ലാഭേച്ച്ചക്ക് വേണ്ടി തുണിയില്‍ പൊതിഞ്ഞു മറ്റുള്ളവരുടെ മുന്‍പില്‍ പ്രദര്ശിപ്പിക്കണോ ? കുറച്ചു നേരം നഗനതയെ ഞാന്‍ താത്വികമായ അവലോകനം കൊണ്ടു മറച്ചു.



എട്ടരയായപ്പോള്‍ കയ്യില്‍ കിട്ടിയ ബെഡ് ഷീറ്റും പുതച്ചു കൊണ്ടു റൂമിന്റെ പുറത്തേക്കിറങ്ങി.



'അളിയാ ലേറ്റ് മെസ്സ്' എന്ന് വിളിച്ചു കൂവി തലങ്ങുംവിലങ്ങും തുണി ഇല്ലാതെ ഓടുന്ന

ഒരുപാട് ആത്മാക്കള്‍. സങ്കടം തോന്നി. വെറുതെ ബെഡ് ഷീറ്റ്‌ പുറത്തെക്ക് എടുത്തല്ലോ .ബ്രഷ് ഇല്ലാത്തതിനാല്‍ പല്ല് തേപ്പു വേണ്ട എന്ന് വച്ചു.

അതിനും ആദം പിതാവിനെ കൂട്ട് പിടിക്കണം എന്നുണ്ടായിരുന്നെങ്കിലും പുള്ളിക്കെന്തു തോന്നും എന്ന് കരുതി അത് വേണ്ട എന്ന് വച്ചു.



ഭൂമിയിലെ ജല ദൌരല്ഭ്യം പരിഗണിച്ചു ഇന്ന് കുളി വേണ്ട എന്ന തീരുമാനം ഞാന്‍ എടുത്തു.മറ്റുള്ളവരെക്കുറിച്ചുള്ള എന്റെ കരുതലോര്‍ത്തു എനിക്കെന്നോടു തന്നെ അഭിമാനം തോന്നി.



പക്ഷെ രാവിലെ നമ്മളെത്ര വേണ്ട എന്ന് വെച്ചാലും ഒഴിവാക്കാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ ഉണ്ടല്ലോ. മനസില്ലാമനസ്സോടെ ഞാന്‍ toilet ലേക്ക് നടന്നു.

നടക്കുന്ന വഴി ഞാന്‍ പിറുപിറുത്തു . മനുഷ്യന്‍ സാങ്കേതികമായി എത്ര പുരോഗതി നേടിയാലും ഇതൊക്കെ ഇങ്ങനയെ നടക്കു. ചുമ്മാതല്ല ഇവിടെ സോഷ്യലിസം വരാത്തത്.

ബ്ലടി കാപിറ്റലിസ്റ്സ്! .



അനിതര സാധാരണമായ ഒരു അനുഭൂതി..അനിര്‍വചനീയമായ ആ ഗന്ധം.. ഉന്നത സാങ്കേതിക വിദ്യാഭ്യാസ കാംക്ഷികളുടെ ദഹനക്രിയയുടെ തിരു ശേഷിപ്പുകള്‍ dump ചെയ്യുന്ന ആ സ്ഥലത്തിന്റെ മഹത്വം വര്‍ണ്ണിക്കാനുള്ള വാക്ചാതുര്യം എനിക്കില്ലത്തതിനാല്‍ അതിനു ഞാന്‍ മുതിരുന്നില്ല.



സമയം ഏകദേശം ഒന്പതരയായപ്പോള്‍ തലേന്നത്തെ ആ അലവലാതി വീണ്ടും

മനസ്സിലിരുന്നു ചൊറിയാന്‍ തുടങ്ങി 'ക്ലാസില്‍ പോകന്റെ? പഠിക്കന്റെ?' കണ്ട്രോള്‍ വിട്ടു ഞാന്‍ പറഞ്ഞു.. 'നീ പോടാ എമ്പോക്കി. എനിക്ക് തോന്നുന്നത് പോലെ ഞാന്‍ ചെയ്യും. ഹല്ലാ പിന്നെ'.. അതില്‍ പിന്നെ ഞാന്‍ ആ ശബ്ദം കേട്ടിട്ടേയില്ല.

Sunday, July 10, 2011

സര്വ്വകലാശാല - സനാതന കാണ്ഡം- ഗൃഹ പ്രവേശം

അങ്ങനെ ആ ശുഭരാത്രി വന്നെത്തി. സനാതനയിലെ എന്റെ ആദ്യ രാത്രി. മുത്തപ്പന് നെദിക്കാന് വേണ്ടിയാണ് എന്ന് പറഞ്ഞു എന്റെ സീനിയര് രവി ഒരു ഫുള്ള് OCR മേടിച്ചു കൊണ്ടു വരാന് പറഞ്ഞിരുന്നു. മുത്തപ്പന് വേണ്ടി മക്ടോവല്സ് അമ്പലത്തിലെ പ്രസാദവും, മല്ല്യ തിരുമനസ്സ് പൂജിച്ച തീര്ഥവും , മാധവാസിലെ കോഴി പൊരിച്ചതുമായി ഞാന് സനാതനയില് എത്തി.

പടി കയറി മുകളിലെത്തിയ ഞാന് കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു.. അര്ദ്ധനഗ്നനായ ഒരു കശ്മലന് ഒരു പാവം കുപ്പിയുടെ കഴുത്ത് പിടിച്ചു ഞെരിക്കുന്നു.. ഇംഗ്ലീഷ് സിനിമയിലെ രക്ത ദാഹികളായ ചെകുത്താന്മാര് പോലും നാണിച്ചു പോകുന്ന
മുഖഭാവവുമായി മൂന്നാലെണ്ണം അതും നോക്കി വെള്ളമിറക്കി നില്ക്കുന്നു.

ഞാന് തീരുമാനിച്ചു.. ഇപ്പോള് തന്നെ എങ്ങോട്ടെങ്കിലും ഓടി പോകണം.. ഇല്ലെങ്കില്.... ഇല്ലെങ്കില് ഞാന് കൊണ്ടു വന്നതില് നിന്നും ഒരു തുള്ളി പോലും ഈ നായിന്റെ മക്കള് എനിക്ക് തരില്ല.. എങ്ങോട്ടോടും? ഞാന് പൊതിഞ്ഞു കൊണ്ടു വന്ന എന്റെ പ്രാണനെയും കെട്ടി പിടിച്ചു ഞാന് അവിടെ നിന്ന് ആലോചിച്ചു.. മാത്യുവിന്റെ അടുത്ത് പോയാലോ? .. വേണ്ട..പതിനൊന്നര മണി.. ഗേറ്റ് ചാടല്.... വര്ഗീസേട്ടന്റെ താടി. ആ ആലോചന ഞാന് നോക്കി നില്കെ തന്നെ അവിടെ ആത്മഹത്യ ചെയ്തു.

മറ്റൊരു ഐഡിയ വരുന്നതിനു മുന്പേ അഞ്ചടി രണ്ടിഞ്ചു പൊക്കമുള്ള ആ കുട്ടിച്ചാത്തന് എന്നെ കണ്ടു. സ്നേഹത്തോടെ എന്നെ വിളിച്ചു 'കേറി വാടാ നാറി' അവന്റെ സ്നേഹത്തിനു മുന്പില് ഞാന് കീഴടങ്ങി.(ജീവിതത്തിനു മുന്പില്.. എന്ന് വായനകാര്ക് വേണമെങ്കില് വായിക്കാം ). വലതു കാല് വെച്ച് ഞാന് മുപ്പതാം നമ്പര് മുറിയിലേക്ക് കയറി. ബുര്ജ് ഖലീഫയിലെ മുറികള് തോറ്റു പോകും.

ചില ആങ്കിളില് നിന്നും ആ മുറി കണ്ടാല് മൈക്കല് ജാക്സന്റെ പരിപാടി (അയ്യേ.. മറ്റെതല്ല.. ഇത് ശരിക്കും ഡാന്സ് പരിപാടി) നടക്കുന്ന സ്റ്റേജ് ആണോ എന്ന് തോന്നി പോകും. അത്ര സെറ്റപ്പ്. സിഗരറ്റിന്റെ പുക കാരണം ശ്വാസം മുട്ടി ചാകാന് കിടക്കുന്ന ഓക്സിജന് തന്മാത്രകള്.. ശിലായുഗം മുതല്ക്കേ വെള്ളം കാണാതെ കിടക്കുന്ന ബെഡ് ഷീറ്റ്..ഒരു 407 ലോറിയില് പോലും ഒതുങ്ങാത്ത അത്ര സിഗരറ്റ് കുറ്റികള്.. അങ്ങനെ എല്ലാം കൊണ്ടും താമസയോഗ്യമായ ഒരുഗ്രന് സ്ഥലം. ഞാനുറപ്പിച്ചു,ഇന്ന് രാത്രി ഇവിടെ തന്നെ.

അഭിനവ മഹാ കവി സന്തോഷ് പണ്ഡിറ്റ് പാടിയ സര്ഗവിസ്മയം തുളുമ്പുന്ന വരികള് എന്റെ മനസ്സിലേക്ക് ഓടിയെത്തി..'രാത്രി ശുഭ രാത്രി..'

ആ നല്ല സമയത്ത് എന്റെ മനസ്സിലിരുന്നു ഏതോ വൃത്തികെട്ടവന് പുലമ്പി. 'നാളെ ക്ലാസ്സില് പോണ്ടെ?.. പഠിക്കന്റെ?'.

സര്വ്വകലാശാല - സനാതന കാണ്ഡം-ഒന്നാം ഭാഗം

കണ്ടാല് ഒരു സുന്ദരന്..സ്മാര്ട്ട് യംഗ് ഫെലോ . നമ്മള് മിണ്ടിയാല് അവന് എല്ലാം തല കുലുക്കി സമ്മതിക്കും. എന്തിനും കൂടെ നില്‍ക്കും.. അടിയും മേടിച്ചു തരും..പക്ഷെ അവന് മിണ്ടിയാല് ..വേണ്ട വെറുതെ അവനെ കൊണ്ടു മിണ്ടിക്കണ്ട ..മിണ്ടിയാല് ആദ്യം അവന്‍ ചോക്ലേറ്റ് ചോദിക്കും. കൊടുത്തില്ലെങ്കില്‍ കിട്ടുന്നത് വരെ ചോദിച്ചു കൊണ്ടേയിരിക്കും..ആദ്യത്തെ എല്ലാ ഇമ്പ്രഷനും പോകും..' തൊട്ടേ.. ഇനി എന്നെ തൊടു'.. അതാണ് അവസ്ഥ. ഞാന് അഭിമാന പുരസരം പരിചയപ്പെടുത്തുന്നു.. ദിനകര് (സിംബല്).. ഒരു പഞ്ച പാവം. കുസാറ്റിലെ എന്റെ ഏറ്റവും ആദ്യത്തെ സുഹൃത്താണ് ദിനകര്. അന്ന് തുടങ്ങിയതാ അവന്റെ കഷ്ടകാലം. അത് അനുസ്യൂതം ഇന്നും തുടരുന്നു.

ആദ്യത്തെ ദിവസം അധ്യാപകര് വിളമ്പിയ സാമ്പത്തിക ശാസ്ത്രം ദഹിക്കാതെ വയറ്റില് കിടക്കുകയാണ്. എന്നാലും പഠിക്കാനുള്ള ആ ത്വര സഹിക്കാന് വയ്യാതെ രണ്ടാം ദിവസവും ആദം സ്മിത്ത്, കേയ്നെസ് മുതലായ economics വീരപുരുഷന്മാരുടെ തോന്നിയവാസം പുസതകരൂപത്തില് ആക്കിയതും തേടി ഞാന് department ലേക്ക് യാത്ര തിരിച്ചു. ഒപ്പം ദിന്കെരും ഉണ്ട്. വഴിയില് വെച്ച് പെട്ടെന്ന് ദിനകര് ഷാജി കൈലാസ് സിനിമയിലെ നായകനെ പോലെ attention ആയി നിന്ന് ഒരു സല്യൂട്ട്. ഞാന് ഞെട്ടി. ഒരു ദിവസത്തെ മാനേജ്മന്റ് പഠനം കൊണ്ടു മനുഷ്യന് പ്രാന്ത് പിടിക്കുമോ/കൂടുമോ? പിന്നെ നോക്കിയപ്പോള് സിനിമയില് മുഖ്യമന്ത്രിമാര് പോലീസുകാരെ തിരിച്ചുസല്യൂട്ട് ചെയ്യുന്നത്പോലെ ഒരുത്തന് ദിന്കെരിനെയും സല്യൂട്ട് ചെയ്യുന്നു. അമ്പട പുളുസോ ഇപ്പോളല്ലേ കാര്യം മനസ്സിലായത്.. സംഗതി മറ്റേതാ റാഗ്ഗിംഗ്.

വര്ഗീസ് ചേട്ടന്റെ താടിയുടെ സുരക്ഷ പരിഗണിച്ചു ഞാന് താമസം മാറാന് തീരുമാനിച്ചു.. പക്ഷെ എങ്ങോട്ട് മാറും? അപ്പോഴാണ് എന്റെ ക്ലാസ്സിലെ മറ്റു കുട്ടികള് എല്ലാം തന്നെ സര്വ്വകലാശാല ഹോസ്റെലിലാണ് താമസം എന്ന് ഞാന് മനസ്സിലാക്കിയത്. department ന്റെ ഏറ്റവും അടുത്തുള്ള ഹോസ്റെളിലേക്ക് മാറാന് ഞാന് തീരുമാനിച്ചു.

ഒടുക്കത്തെ തീരുമാനം! എന്റെ ജീവിതത്തിന്റെ ഗതി മാറ്റി മറിക്കാന് പോന്ന ഒന്നാണ് ഹോസ്റ്റല് മാറാനുള്ള ആ തീരുമാനം എന്ന് ഞാന് അന്ന് അറിഞ്ഞിരുന്നില്ല. 'മാത്യു... വര്ഗീസ് ചേട്ടാ..നിങ്ങളോട് ഞാന് എന്ത് തെറ്റാ ചെയ്തത്?'

സനാതന- പുറത്തു നിന്ന് നോക്കിയാല് ഒരു ചൊറി പിടിച്ച ബില്ഡിംഗ്.. പക്ഷെ അകത്തു കയറി നോക്കിയാലോ?.. വെറുതെ നോക്കണ്ട...നോക്കിയാല് ഒന്ന് കയറിപ്പോകും.. കയറിയാല് പിന്നെ ജീവിതത്തിന്റെ കാര്യത്തില് ഒരു തീരുമാനം ആയിക്കിട്ടും. സംശയം ഉണ്ടെങ്കില് ഒരിക്കലെങ്കിലും അങ്ങോട്ട് നോക്കിയ ആരോടെങ്കിലും ചോദിച്ചാല് മതി..

ആരെയും കിട്ടിയില്ലെങ്കില് എന്നോട് ചോദിച്ചാല് മതി ഞാന് പറഞ്ഞു തരാം.